| Wednesday, 1st February 2023, 9:39 am

റെക്കോഡ് തുകക്ക് അര്‍ജന്റൈന്‍ സൂപ്പര്‍താരത്തെ ചെല്‍സി സ്വന്തമാക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

നീണ്ട 36 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് എന്‍സോ ഫെര്‍ണാണ്ടസ്. ഖത്തര്‍ ഫിഫ ലോകകപ്പിലെ യുവ താരത്തിനുള്ള അവാര്‍ഡിന് അര്‍ഹനായതും ഈ 21കാരനാണ്. വേള്‍ഡ് കപ്പിന് ശേഷം മാര്‍ക്കറ്റ് വാല്യൂ കുത്തനെ ഉയര്‍ത്തിയ താരങ്ങളില്‍ ഒരാളാകാനും എന്‍സോക്കായി.

നിലവില്‍ ബെന്‍ഫിക്കക്കായി ബൂട്ട് കെട്ടുന്ന താരത്തെ നോട്ടം വെച്ച് നിരവധി ക്ലബ്ബുകളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്‍സോ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും താരം ആ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

എന്നാലിപ്പോള്‍ റെക്കോഡ് തുകക്ക് വമ്പന്‍ ക്ലബ്ബായ ചെല്‍സി എന്‍സോയെ സ്വന്തമാക്കുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. 1063 കോടി രൂപയുടെ ഓഫറാണ് ചെല്‍സി മുന്നോട്ട് വെക്കുന്നത്. ബ്രിട്ടണിലെ ഏറ്റവുമുയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയാണ് ഇത്. 885 കോടിക്ക് കഴിഞ്ഞവര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റി ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കിയതാണ് നിലവിലെ റെക്കോഡ്.

ആറ് താരങ്ങളെ സ്വന്തമാക്കിയ ചെല്‍സി ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ജാവോ ഫെലിക്സിനെ ലോണ്‍ അടിസ്ഥാനത്തിലും ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നേരത്തെ എന്‍സോയുടെ ക്ലബ്ബ് മാറ്റം അനിശ്ചിതത്വത്തിലായിരുന്നു.

ചെല്‍സി താരത്തെ സൈന്‍ ചെയ്യാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ബെന്‍ഫിക്ക വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ചെല്‍സി കൂടുതല്‍ തുക ഓഫര്‍ ചെയ്ത് രംഗത്തെത്തിയത്. തുക ഒറ്റ ഗഡുവായി വേണമെന്നായിരുന്നു ബെന്‍ഫിക്കയുടെ നിലപാട്.

കഴിഞ്ഞ ജൂണില്‍ ബെന്‍ഫിക്കയില്‍ ചേര്‍ന്ന എന്‍സോ, ക്ലബ്ബിനായി 14 കളിയില്‍ ഒരു ഗോളാണ് നേടിയിട്ടുളളത്. ഖത്തര്‍ ലോകകപ്പിന് മുമ്പ് വെറും 18 ദശലക്ഷം യൂറോയായിരുന്നു എന്‍സോ ഫെര്‍ണാണ്ടസിന്റെ വിപണിമൂല്യം. അര്‍ജന്റീനയുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചതോടെയാണ് എന്‍സോയുടെ വിപണിമൂല്യം 120 ദശലക്ഷം യൂറോയായി ഉയര്‍ന്നത്.

Content Highlights: Chelsea will sign with Enzo Fernandez

Latest Stories

We use cookies to give you the best possible experience. Learn more