|

ഒമ്പത് മാസം പ്രായമായ കുഞ്ഞിനും ഹെല്‍മെറ്റ് നിര്‍ബന്ധം, വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുത്; ഗതാഗത നിയമത്തില്‍ മാറ്റം; കേന്ദ്ര നിര്‍ദ്ദേശം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗതാഗത നിയമത്തില്‍ വലിയ രീതിയിലുള്ള മാറ്റം വരുത്താന്‍ കേന്ദ്രം. കരട് നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനാണ് തീരുമാനം.

ഒമ്പത് മാസം മുതല്‍ നാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് പുതുതായി ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്. ബി.ഐ.എസ് മാനദണ്ഡം പാലിച്ചുള്ള ഹെല്‍മെറ്റാണ് കുട്ടികള്‍ ധരിക്കേണ്ടത്.

വാഹനം ഓടിക്കുന്ന ആളിനേയും കുട്ടിയേയും ബന്ധിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ നെഞ്ചിന് സുരക്ഷ നല്‍കുന്നതിന് വേണ്ടിയാണിത്.ബെല്‍റ്റ് ഭാരം കുറഞ്ഞതും ക്രമീകരിക്കാന്‍ കഴിയുന്നതും വാട്ടര്‍ പ്രൂഫും ആയിരിക്കണം.

സാധാരണ ഗതിയില്‍ നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ മുതിര്‍ന്ന യാത്രക്കാരായി പരിഗണിച്ചിരുന്നില്ല.

കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പുറമെ, കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗതയും നിയന്ത്രിക്കുന്ന നിര്‍ദേശം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Change in traffic law; The central proposal is as follows