|

ഫൈനലിലെ തോല്‍വിയുടെ കാരണം വെളിപ്പെടുത്തി കിവീസ് ക്യാപ്റ്റന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടമണിഞ്ഞിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയെടുത്തത്. 83 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് രോഹിത് കിവീസിനെതിരെ അടിച്ചെടുത്തത്.

മത്സരശേഷം ഇന്ത്യയോട് പരാജയപ്പെട്ടതിന്റെ കാരണത്തെക്കുറിച്ച് കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ സംസാരിച്ചിരുന്നു. രോഹിത്തിന്റെ ആക്രമണ സമീപനം ന്യൂസിനാന്‍ഡ് ബൗളര്‍മാരെ ഭയപ്പെടുത്തിയെന്ന് കിവീസ് ക്യാപ്റ്റന്‍ പറഞ്ഞു.

മിച്ചല്‍ സാന്റ്‌നര്‍ തോല്‍വിയെക്കുറിച്ച് പറഞ്ഞത്

‘ടൂര്‍ണമെന്റിന് മുമ്പ് രോഹിത്തിനോട് ഏത് മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടാനാണ് ഇഷ്ടമെന്ന് ചോദിച്ചാല്‍ അത് ഫൈനല്‍ ആയിരിക്കും. പക്ഷേ, അദ്ദേഹത്തിന്റെ ആക്രമണ സമീപനം ബൗളര്‍മാരില്‍ ഭയം ഉണ്ടാക്കിക്കാണും,

ഫൈനലില്‍ ഞങ്ങള്‍ മികച്ച ടീമിനെയാണ് നേരിട്ടത്. പക്ഷേ ഈ കളിയിലുടനീളം ഞങ്ങള്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നു, അത് സന്തോഷകരമായിരുന്നു, കിരീടം ഞങ്ങളില്‍ നിന്ന് അകന്നുപോയ ചില ചെറിയ നിമിഷങ്ങള്‍ ഉണ്ടായി, പക്ഷേ ഈ ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ ഈ ഗ്രൂപ്പിനെ എങ്ങനെ കൈകാര്യം ചെയ്തുവെന്നതില്‍ അഭിമാനിക്കുന്നു, അത് അവിശ്വസനീയമാണ്,’ മിച്ചല്‍ സാന്റ്‌നര്‍ പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഫൈനലില്‍ തിളങ്ങി ഇന്ത്യയ്ക്ക് രണ്ടാം ഐ.സി.സി കിരീടം നേടിക്കൊടുക്കാനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. മാത്രമല്ല ഐ.സി.സിയുടെ നാല് ടൂര്‍ണമെന്റിലും ഫൈനലില്‍ എത്തിച്ചേരുന്ന ഏക ക്യാപ്റ്റനാകാനും രോഹിത്തി സാധിച്ചു.

ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മന്‍ ഗില്‍ 31 റണ്‍സ് നേടി പുറത്തായപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍ 62 പന്തില്‍ 48 റണ്‍സും കെ.എല്‍ രാഹുല്‍ 33 പന്തില്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തി. ജഡേജയെ കൂട്ട് പിടിച്ച് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് കൊണ്ടെത്തിക്കാനും രാഹുലിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഡാരില്‍ മിച്ചലിന്റെ കരുത്തിലാണ് കിവികള്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 101 പന്തില്‍ 63 റണ്‍സാണ് മിച്ചല്‍ നേടിയത്.

അവസാന സമയത്ത് മൈക്കല്‍ ബ്രേസ്‌വെല്‍ 40 പന്തില്‍ 53 റണ്‍സും നേടി പുറത്താകാതെ മികവ് പുലര്‍ത്തി. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ , മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Champions Trophy Final: Kiwis captain Mitchell Santner reveals reason for defeat in final

 

Latest Stories

Video Stories