| Friday, 12th April 2024, 2:06 pm

മെസിയുമല്ല റൊണാൾഡൊയുമല്ല, നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ താരം അവനാണ്: സ്പാനിഷ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ താന്‍ നേരിട്ടുള്ളതില്‍ ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെസ് ഫാബ്രിക്കാസ്. ലിവര്‍പൂള്‍ ഇതിഹാസതാരം സ്റ്റീവന്‍ ജെറാഡാണ് ഫുട്‌ബോളില്‍ താന്‍ നേരിട്ട ഏറ്റവും കടുത്ത എതിരാളി എന്നാണ് മുന്‍ സ്പാനിഷ് താരം പറഞ്ഞത്. സ്‌പോര്‍ട്‌സ് ബൈബിളിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഫാബ്രിക്കാസ്.

‘കളിക്കളത്തില്‍ ജെറാ ര്‍ഡിന്റെ കാലുകളില്‍ എല്ലാമുണ്ടെന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു. മത്സരങ്ങളില്‍ ഗോളുകള്‍ നേടാനും അസിസ്റ്റുകള്‍ കൊടുക്കാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അദ്ദേഹത്തിനെതിരെ കളിക്കുമ്പോള്‍ എപ്പോഴും മത്സരങ്ങളില്‍ മുകളില്‍ നില്‍ക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എനിക്ക് ഇവന്‍ ഒരു റോള്‍ മോഡല്‍ ആയിരുന്നു. അവനെതിരെ കളിക്കുമ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു,’ ഫാബ്രിക്കാസ് പറഞ്ഞു.

ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസി എന്നിവര്‍ക്കെതിരെ കളിച്ചിട്ടുള്ള ഫാബ്രിക്കാസ് സ്റ്റീവന്‍ ജെറാര്‍ഡിനെ തെരഞ്ഞെടുത്തത് ഏറെ ശ്രദ്ധേയമായി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച മിക്‌സിമാരില്‍ ഒരാളാണ് സ്റ്റീവന്‍ ജെറാര്‍ഡ്. ലിവര്‍പൂവിനായി 710 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ഇംഗ്ലണ്ട് താരം 156 ഗോളുകളും 157 അസിസ്റ്റുകളും നേടികൊണ്ട് അവിസ്മരണീയമായ ഒരു കരിയറാണ് കെട്ടിപ്പടുത്തിയര്‍ത്തിയത്.

അതേസമയം ഫാബ്രിക്കാസ് ആഴ്‌സണല്‍, ചെല്‍സി, ബാഴ്‌സലോണ തുടങ്ങിയ വ്യത്യസ്ത ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉള്‍പ്പെടെ 11 ട്രോഫികള്‍ ആണ് മുന്‍ സ്പാനിഷ് താരം ക്ലബ്ബ് കരിയറില്‍ നേടിയിട്ടുള്ളത്.

ദേശീയ ടീമിനു വേണ്ടിയും ഒരു പിടി മികച്ച നേട്ടങ്ങള്‍ താരത്തിന്റെ പേരിലുണ്ട്. 2010 ലോകകപ്പ് , 2008, 2012 യൂറോ കപ്പും ഫാബ്രിക്കാസ് സ്പാനിഷ് ജേഴ്‌സിയില്‍ നേടിയിട്ടുണ്ട്.

Content Highlight: Cesc Fabregas talks Steven Gerrard is the toughest opponent he has ever faced in football

We use cookies to give you the best possible experience. Learn more