CAA Protest
'ഉള്ളില്‍ നിന്നു തന്നെ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ വരുന്നുണ്ട്, സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണം', കേന്ദ്രത്തോട് മായാവതി
സ്പോര്‍ട്സ് ഡെസ്‌ക്
2019 Dec 21, 08:24 am
Saturday, 21st December 2019, 1:54 pm

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണമെന്നും തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നും ബി.എസ്.പി അധ്യക്ഷ മായാവതി. എന്‍.ഡി.എയ്ക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ വരുന്നുണ്ടെന്നും മായാവതി ട്വിറ്ററില്‍ നടത്തിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതിഷേധക്കാരോട് സമാധാനപരമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നതായും മായാവതി പറഞ്ഞു.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നു പിന്തിരിയാന്‍ സര്‍ക്കാരിനോടു താന്‍ ആവശ്യപ്പെടുകയാണെന്നു മായാവതി നേരത്തേ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അല്ലാത്ത പക്ഷം ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തുണ്ടായ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുമെന്നും മായാവതി പറഞ്ഞു.

ഇതിനിടെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ മംഗളൂരുവിലേക്കു യാത്ര തിരിച്ച സി.പി.ഐ നേതാവ് ബിനോയ് വിശ്വം കസ്റ്റഡിയിലെടുത്തിരുന്നു. കര്‍ഫ്യൂ ലംഘിച്ചതിനാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തത്.

ട്രെയിന്‍ മാര്‍ഗമാണ് ബിനോയ് വിശ്വവും സി.പി.ഐ നേതാക്കളും മംഗളൂരുവിലേക്ക് പോയത്. മംഗളൂരുവില്‍ എത്തിയ ശേഷമായിരുന്നു പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം അദ്ദേഹത്തെ വിട്ടയച്ചു.

മംഗളൂരുവിലേക്ക് തിരിക്കുകയാണെന്നും സമാധാനപരമായി കര്‍ഫ്യൂ ലംഘിക്കാനാണ് തീരുമാനമെന്നും ഇന്നലെ ബിനോയ് വിശ്വം പറഞ്ഞിരുന്നു. ഇന്ത്യ എല്ലാവരുടേയുമാണെന്നും പൗരത്വഭേദഗതി നിയമം നടപ്പിലാക്കി ഹിന്ദുത്വ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ്‌കസ്റ്റഡിയിലെടുക്കുകയും ഏഴ് മണിക്കൂര്‍ തടവില്‍ വെച്ച ശേഷം കേരള സര്‍ക്കാരിന്റെ ഇടപെടലിന് പിന്നാലെ വിട്ടയക്കുകയുമായിരുന്നു.

മംഗളൂരുവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാധ്യമപ്രവര്‍ത്തകരെ ഇന്നലെ തടഞ്ഞത്.

കവിഞ്ഞ ദിവസത്തെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന സൂചനയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് മംഗളൂരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 48 മണിക്കൂര്‍ നേരത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.