അമരാവതി: അമരാവതി തലസ്ഥാന പദ്ധതിക്കായി ആന്ധ്രാ പ്രദേശിന് 4,200 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ലോകബാങ്കിൽ നിന്ന് 205 മില്യൺ യു.എസ് ഡോളർ ലഭിച്ചതിന് പിന്നാലെയാണ് അമരാവതി വികസന പദ്ധതിക്കായി കേന്ദ്ര സർക്കാർ ആന്ധ്രാപ്രദേശിന് ഫണ്ട് അനുവദിച്ചത്. തലസ്ഥാനത്തിന്റെ വികസന പ്രവർത്തങ്ങളുടെ ആദ്യ ഘട്ടത്തിനായുള്ള സാമ്പത്തിക പാക്കേജിന്റെ ഭാഗമാണ് ഈ ഫണ്ടെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
അമരാവതി തലസ്ഥാന നഗരത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച 15,000 കോടിയിൽ 13,600 കോടി ലോകബാങ്കും ഏഷ്യൻ വികസന ബാങ്കും (എ.ഡി..ബി) ചേർന്ന് നൽകും. ബാക്കി 1,400 കോടി കേന്ദ്രം സംഭാവന ചെയ്യും.
പുതിയ സഖ്യ സർക്കാർ അധികാരമേറ്റതിനുശേഷം, ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനമായി അമരാവതിയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ടി.ഡി.പിയും എൻ. ചന്ദ്രബാബു നായിഡുവും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ആന്ധ്രാപ്രദേശിന്റെ വികസന ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. അമരാവതിക്ക് പുറമേ, പോളവാരം ജലസേചന പദ്ധതി , വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് തുടങ്ങിയ പദ്ധതികൾക്കും കേന്ദ്രം സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.
അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന തുടരുകയാണ്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സർവ ശിക്ഷാ അഭിയാൻ (എസ്.എസ്.എ) പ്രകാരം കേന്ദ്ര സർക്കാരിന്റെ വിഹിതത്തിൽ നിന്ന് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഒരു ഫണ്ടും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ പറഞ്ഞിരുന്നു.
ഈ സാമ്പത്തിക വർഷത്തേക്ക് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ യഥാക്രമം 328.90 കോടി രൂപ, 2,151.60 കോടി രൂപ, 1,745.80 കോടി രൂപ എന്നിങ്ങനെ കേന്ദ്ര വിഹിതം അനുവദിച്ചിട്ടുണ്ട്. എന്നാൽ മാർച്ച് 27 വരെ ഈ സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിൽ നിന്ന് ഒരു ഫണ്ടും അനുവദിച്ചിട്ടില്ലെന്ന് രാജ്യസഭയിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നു.
2023-24 സാമ്പത്തിക വർഷത്തിൽ ആശാ പ്രവർത്തനങ്ങൾ ഉൾപ്പെടെ കേരളത്തിൽ നടപ്പിലാക്കുന്ന എൻ.എച്ച്.എം പദ്ധതികൾക്ക് ഒരു രൂപ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ആകെ 826 .02 കോടി രൂപയിൽ അടിസ്ഥാന സൗകര്യ പരിപാലനത്തിനും മറ്റ് ഗ്രാന്റുകൾക്കുമായി 189.15 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ആശാ വക്കർമാരുടെ ഇൻസെന്റീവുകൾ ഉൾപ്പെടെ ബാക്കി 636.88 കോടി രൂപ അനുവദിച്ചിട്ടില്ല. അതിപ്പോഴും കുടിശ്ശികയായി തുടരുകയാണ്. കേരളത്തിൽ ആശാ വർക്കർമാരുടെ സമരം ഇപ്പോഴും തുടരുകയാണ്.
Content Highlight: Centre releases Rs 4,200 crore to Andhra Pradesh for Amaravati capital project