| Friday, 28th May 2021, 11:59 pm

ബംഗാളില്‍ അസാധാരണ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരികെ വിളിച്ചു; തിങ്കളാഴ്ച ഹാജരാവാന്‍ നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അസാധാരണ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായോട് കേന്ദ്ര സര്‍വീസിലേക്ക് ഉടനടി തിരികെയെത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.

തിങ്കളാഴ്ച്ച തന്നെ കേന്ദ്രസര്‍വീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. പേഴ്‌സണല്‍ ട്രെയിനിങ് വിഭാഗത്തിലേക്കാണ് ആലാപന്‍ ബന്ധോപാധ്യായക്ക് മാറ്റം ലഭിച്ചിരിക്കുന്നത്.

നേരത്തെ യാസ് ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മംമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും അരമണിക്കൂറോളം വൈകിയായിരുന്നു എത്തിയത്.

ഇതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ നാശങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് കൈമാറിയ ശേഷം പതിനഞ്ച് മിനിറ്റുകൊണ്ട് തിരികെ പോകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയോട് കേന്ദ്ര സര്‍വ്വീസില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചു.

ചീഫ് സെക്രട്ടറിയെ തിരികെ അയക്കുന്നതിന് മൂന്ന് മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പ്രധാനമന്ത്രിയുമായുള്ള യോഗം മമതാ ബാനര്‍ജി ഒഴിവാക്കിയതിനെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കര്‍ വിമര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ യോഗത്തില്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കാത്തത് ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ചേരാത്തതാണെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Central govt makes extraordinary move in Bengal; Chief Secretary recalled to Central Service

We use cookies to give you the best possible experience. Learn more