national news
'വണ്‍ നേഷന്‍ വണ്‍ ചാര്‍ജര്‍' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 18, 11:34 am
Thursday, 18th August 2022, 5:04 pm

ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ചാര്‍ജിങ് പോര്‍ട്ട് മതിയെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് പുതിയ തീരുമാനം.

പുതിയ അപ്‌ഡേഷനുകള്‍ വരുമ്പോള്‍ ഉപയോഗശൂന്യമാകുന്ന ചാര്‍ജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നതു തടയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ ഒന്നിലധികം ചാര്‍ജറുകളുടെ ഉപയോഗം അവസാനിപ്പിക്കാനും ഇ-മാലിന്യം തടയുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്കുള്ള ഭാരം കുറയ്ക്കാനുമുള്ള സാധ്യതയും കേന്ദ്രം യോഗത്തില്‍ വിലയിരുത്തി.

നിലവിലെ സാഹചര്യത്തില്‍ ഓരോ തവണ പുതിയ മൊബൈല്‍ ഫോണുകളോ മറ്റ് പോര്‍ട്ടബിള്‍ ഉപകരണങ്ങളോ വാങ്ങുമ്പോള്‍ അതിനനുസരിച്ച് ചാര്‍ജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

ചാര്‍ജിങ് പോര്‍ട്ട് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാര്‍ജറുണ്ടെങ്കില്‍ എല്ലാ ഡിവൈസും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇപ്പോഴത്തെ ആന്‍ഡ്രോയ്ഡ് ഫോണുകളിലും മറ്റ് ഗാഡ്ജറ്റുകളിലുമുള്ളതുപോലെ ടൈപ് സി ചാര്‍ജിങ് പോര്‍ട്ടും കണക്ടറും മതി എല്ലാ ഉപകരണത്തിനും എന്നാണ് കമ്മിഷന്‍ നിര്‍ദേശിക്കുന്നത്.

ഇത് ഏറ്റവുമധികം സമ്മര്‍ദത്തിലാക്കുന്നത് ആപ്പിള്‍ കമ്പനിയെതന്നെയാകും. ഫോണില്‍ മറ്റെല്ലാവരും ഒരേ രീതിയാണ് പിന്തുടരുന്നത്. ഇതോടെ ടാബിനും സ്പീക്കറിനും ഗെയിമിങ് കണ്‍സോളിനും ക്യാമറയ്ക്കുമൊക്കെ ടൈപ് സി നിര്‍ബന്ധമാകും.

പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ പഴയ ചാര്‍ജര്‍ തന്നെ ഉപയോഗിക്കാനാകണം. ആപ്പിള്‍ കമ്പനിയും ഇതിനിടെ അവരുടെ പുതിയ ഉപകരണങ്ങളില്‍ ഇത്തരം ആശയം നടപ്പാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ യൂറോപ്യന്‍ യൂണിയനും ‘ഒരു ചാര്‍ജര്‍’ എന്ന ആശയം നിര്‍ദേശിച്ചിരുന്നു. ഇ-മാലിന്യം തന്നെയായിരുന്നു പ്രശ്നം.

Content Highlight: Central Government Planning for common type charger for all electronic devices in India