| Monday, 24th July 2023, 1:25 pm

മമത ബാനർജി, ലോക്സഭാ തുടങ്ങിയ പരാമർശങ്ങൾ വേണ്ട; 'റോക്കി ഔർ റാണി' സംഭാഷണം മാറ്റണമെന്ന് സെൻസർ ബോർഡ് 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലെ സംഭാഷണത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്. ആലിയ ഭട്ടും രൺവീർ സിങും പ്രധാന വേഷങ്ങളിൽ എത്തുന്ന കരൺ ജോഹർ ചിത്രമാണ് റോക്കി ഔർ റാണി കി പ്രേം കഹാനി.  ലോക്സഭയെ പറ്റിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കുറിച്ചുമുള്ള പരാമർശങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് സെൻസർ ബോർഡ് മാറ്റങ്ങൾ വരുത്താൻ നിർദേശിച്ചതെന്ന് വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഇതിനോടൊപ്പം, തുണിക്കടയിൽ വെച്ചുള്ള സീനിൽ സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തിലുള്ള ഡയലോഗുകൾ ഉണ്ടെന്നും അവ നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ‘ബ്രാ’ എന്ന വാക്കിന് പകരം ഐറ്റം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്‌.
ചിത്രത്തിൽ പ്രമുഖ മദ്യ ബ്രാൻഡായ ഓൾഡ് മോങ്കിനെ ‘ബോൾഡ് മങ്ക്’ എന്ന് മാറ്റിസ്ഥാപിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കരൺ ജോഹർ ഏഴ് വർഷങ്ങൾക്ക് ശേഷം സംവിധായകാനായി തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി റോക്കി ഔർ റാണി കി പ്രേം കഹാനിക്കുണ്ട്. മാധ്യമ പ്രവർത്തകയായ ആലിയ ഭട്ടിന്റെ കഥാപാത്രവും അയൽക്കാരനായ രൺവീർ സിങിന്റെ കഥാപാത്രവും തമ്മിലുള്ള പ്രമാണയമാണ്‌ ചിത്രത്തിൻറെ കഥ. ജൂലൈ 28ന് ചിത്രം തിയേറ്ററുകളിൽ എത്തും.
രണ്‍വീറിനേയും ആലിയയേയും കൂടാതെ ധര്‍മേന്ദ്ര, ജയ ബച്ചന്‍, ഷബാന അസ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യേ ദില്‍ ഹേ മുഷ്‌കില്‍ ആണ് ഒടുവില്‍ കരണിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രം. രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ഷെട്ടി, ഐശ്വര്യ റായ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വന്നത്.

Content Highlights: Censor Board to change Rocky or Rani dialogue

We use cookies to give you the best possible experience. Learn more