| Friday, 16th January 2015, 9:55 am

'മെസഞ്ചര്‍ ഓഫ് ഗോഡ്' വിവാദം: സെന്‍സര്‍ ബോര്‍ഡ് മേധാവി രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെന്‍സര്‍ ബോര്‍ഡ് ചീഫ് ലീല സാംസണ്‍ രാജിവെച്ചു. “മെസഞ്ചര്‍ ഓഫ് ഗോഡ്” എന്ന ചിത്രത്തിനു ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നാണു രാജി.

“മെസഞ്ചര്‍ ഓഫ് ദ ഗോഡി”നു എഫ്.സി.എ.ടി സര്‍ട്ടിഫിക്കറ്റ് നല്‍കിയതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ചു ചോദിച്ചപ്പോള്‍ ലീല സാംസണിന്റെ പ്രതികരണം ഇതായിരുന്നു- ” ഞാന് അതു കേട്ടു, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെ പരിഹസിക്കലാണിത്. എന്റെ രാജി അന്തിമമാണ്. സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.”

എന്തുകൊണ്ടാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു അവര്‍ സൂചനകള്‍ നല്‍കുക മാത്രമാണു ചെയ്തത്. ആരോപിക്കപ്പെടുന്ന കാരണങ്ങള്‍ തന്നെയാണു രാജിക്കു പിന്നില്‍ എന്നായിരുന്നു ലീല സാംസണിന്റെ മറുപടി.

“മന്ത്രിസഭ നിയമിച്ച ഈ സംഘടനയിലെ പാനല്‍ അംഗങ്ങളുടെ ഇടപെടല്‍, ബലപ്രയോഗം, അഴിമതി എന്നിവയും കാരണമാണ്. അംഗങ്ങള്‍ക്കു യോഗം ചേരാന്‍ പോലും ഒമ്പതുമാസമായി മന്ത്രിസഭ പണം അനുവദിച്ചിട്ടില്ല.” ലീല സാംസണ്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ചെയര്‍പേഴ്‌സണിന്റെ കാലാവധി കഴിഞ്ഞതാണ്. പുതിയ അംഗങ്ങളെയും ചെയര്‍പേഴ്‌സണെയും നിയമിക്കുന്നതില്‍ പുതിയ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കാരണം കാലാവധി കഴിഞ്ഞിട്ടും എല്ലാവരും തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.

സെന്‍സര്‍ ബോര്‍ഡ് ചീഫിന്റെ തീരുമാനം സംബന്ധിച്ച് എഫ്.സി.എ.ടിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.

“മെസഞ്ചര്‍ ഓഫ് ഗോഡ്” എന്ന ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച തീരുമാനം സെന്‍സര്‍ ബോര്‍ഡ് എഫ്.സി.എ.ടിയ്ക്കു വിടുകയായിരുന്നു.

ഡെറ സച്ച സൗദിയുടെ ചീഫ് ഗുര്‍മീത് റാം റഹിം സിങ് മുഖ്യ വേഷം ചെയ്യുന്ന ചിത്രമാണ് “മെസഞ്ചര്‍ ഓഫ് ദ ഗോഡ്”. ചിത്രം വെള്ളിയാഴ്ചയാണു തിയ്യേറ്ററുകളിലെത്തുന്നത്.

We use cookies to give you the best possible experience. Learn more