| Thursday, 6th August 2020, 10:02 pm

ആ കോളെജ് പയ്യന്‍ സിനിമയിലെത്തിയത് 49 വര്‍ഷം മുമ്പ് ഇതേ ദിവസം ; അഭിനയ ജീവിത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക് മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

49 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആഗസ്റ്റ് ആറിനാണ് കോട്ടയം ജില്ലയിലെ ചെമ്പിലെ പി.ഐ മുഹമ്മദ് കുട്ടിയെന്ന കോളെജ് പയ്യന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. തകഴിയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ കെ.എസ്. സേതുമാധവന്‍ അതേ പേരില്‍ സിനിമയാക്കുകയായിരുന്നു.

49 വര്‍ഷങ്ങള്‍ക്ക് ശേഷം ആ കോളെജ് പയ്യന്‍ ഇന്ന് മമ്മൂട്ടിയെന്ന പേരില്‍ മലയാള സിനിമയുടെ നെടുംതൂണുകളില്‍ ഒന്നാണ്. അഭിനയ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക.

1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ ബഹുദൂറിന്റെ കൂടെ ഒരു സീനിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ച മമ്മൂട്ടി ആദ്യമായി സംഭാഷണം പറയുന്നത് 1973 ല്‍ അഭിനയിച്ച കാലചക്രത്തിലാണ് ആദ്യമായി മമ്മൂട്ടി ഡയലോഗ് പറഞ്ഞത്.

എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല.

അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷമാണ് അഭിനയരംഗത്തേക്ക് കാര്യമായി മമ്മൂട്ടി എത്തുന്നത്.

സജിന്‍ എന്ന പേരിലായിരുന്നു മമ്മൂട്ടി സിനിമയില്‍ തുടക്കക്കാലത്ത് അഭിനയിച്ചിരുന്നത്. പിന്നീട് 1980 ല്‍ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയാണ് മമ്മൂട്ടിക്ക് കരിയറില്‍ ബ്രേക്ക് നല്‍കുന്നത്.

പിന്നീട് പി.ജി വിശ്വംഭരന്‍, ഐ.വി ശശി, ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ സിനിമയിലൂടെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ പട്ടം സ്വന്തമാക്കുകയായിരുന്നു.

49 വര്‍ഷത്തെ അഭിനയ കാലയളവില്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2O10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാ കലാശാലയും ആദരിച്ചു.

ഇതുവരെ നാന്നൂറിലധികം സിനിമകള്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പ്രീസ്റ്റ്, വണ്‍ എന്നീ സിനിമകളാണ് മമ്മൂട്ടിയുടെതായി ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്ന സിനിമകള്‍.

ദേശീയ ചലച്ചിത്രപുരസ്‌കാരം
1990 (മതിലുകള്‍, ഒരു വടക്കന്‍ വീരഗാഥ)
1994 (വിധേയന്‍, പൊന്തന്‍ മാട)
1999 (അംബേദ്കര്‍ – ഇംഗ്ലീഷ്)
കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം 5 തവണ നേടിയിട്ടുണ്ട്.

1981 – അഹിംസ(സഹനടന്‍)
1984 – അടിയൊഴുക്കുകള്‍
1985 – യാത്ര, നിറക്കൂട്ട് (പ്രത്യേക പുരസ്‌കാരം)
1989 – ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍
1994 – വിധേയന്‍, പൊന്തന്‍ മാട
2004 – കാഴ്ച
2009 – പാലേരിമാണിക്യം

ഫിലിംഫെയര്‍ അവാര്‍ഡുകള്‍

1984 – അടിയൊഴുക്കുകള്‍
1985 – യാത്ര
1986 – നിറക്കൂട്ട്
1990 – മതിലുകള്‍
1991 – അമരം
1997 – ഭൂതക്കണ്ണാടി
2001 – അരയന്നങ്ങളുടെ വീട്
2004 – കാഴ്ച
2006 – കറുത്ത പക്ഷികള്‍

Celebrating 49 years of Mammootty in malayalam cinema

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more