യു.ജി.സി-നെറ്റ് ക്രമക്കേട്; ബീഹാറില്‍ സി.ബി.ഐയ്ക്ക് മര്‍ദനം; നാല് പേര്‍ അറസ്റ്റില്‍
national news
യു.ജി.സി-നെറ്റ് ക്രമക്കേട്; ബീഹാറില്‍ സി.ബി.ഐയ്ക്ക് മര്‍ദനം; നാല് പേര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 9:04 pm

പാട്ന: ദേശീയ പരീക്ഷകളിലെ ക്രമക്കേടുകളില്‍ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ബീഹാറില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. യു.ജി.സി-നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഉള്‍പ്പെട്ട ഏതാനും പ്രതികളുടെ മൊബൈല്‍ നമ്പറുകളുടെ ലൊക്കേഷന്‍ അടിസ്ഥാനമാക്കി ബീഹാറിലെ കാസിയദീനില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ നവാഡ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

ശനിയാഴ്ചയാണ് സംഭവം നടന്നത്. വ്യാജ ഉദ്യോഗസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം. ഗ്രാമത്തിലെ ഒരു കൂട്ടം ആളുകള്‍ ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും അന്വേഷണസംഘം എത്തിയ വാഹനത്തിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തുവെന്ന് നവാഡ പൊലീസ് പറഞ്ഞു. നാലംഗ അന്വേഷണ സംഘത്തിനെതിരെയാണ് ആക്രമണമുണ്ടായത്.

Also Read: അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ 40 വയസിന് താഴെയുള്ളവരില്‍ കാന്‍സര്‍ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് യു.ജി.സി-നെറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകള്‍ സി.ബി.ഐ ശനിയാഴ്ച ഏറ്റെടുത്തത്. ഞായറാഴ്ച ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പടെ നീറ്റ് ക്രമക്കേടില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നീറ്റ് ക്രമക്കേടില്‍ ഇതുവരെ അന്വേഷണം നടത്തിയത് ബീഹാര്‍ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമായിരുന്നു.

ഇതുവരെ നടത്തിയ എല്ലാ കണ്ടെത്തലുകളും അന്വേഷണ സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു. അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സി.ബി.ഐക്ക് കേസ് കൈമാറാന്‍ കേന്ദ്രം തീരുമാനിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ.ഡി കേസെടുക്കാന്‍ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read: കഴിഞ്ഞ 10 വർഷത്തിനിടെ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു; ബി.ജെ.പിയിൽ നിന്നും രാജി വെച്ച് മുൻ കേന്ദ്രമന്ത്രി സൂര്യകാന്ത പാട്ടീൽ

ഇതിനുപുറമെ ക്രമക്കേട് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഞായറാഴ്ച എന്‍.ടി.എ നടപടിയെടുത്തു. വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്തുകൊണ്ടാണ് നടപടി. ഗോധ്രയില്‍ 30ഉം പാട്നയില്‍ 17 വിദ്യാര്‍ത്ഥികളെയും എന്‍.ടി.എ ഡീബാര്‍ ചെയ്തു. രാജ്യത്താകമാനം 63 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് എന്‍.ടി.എ നടപടിയെടുത്തത്.

Also Read: ചോദ്യപേപ്പർ ചോർച്ച, ട്രെയിൻ അപകടം; കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി ധ്രുവ് റാഠി

Content Highlight: CBI officials attacked in Bihar after taking up investigation into irregularities in national exams