national news
സി.ബി.ഐ തലപ്പത്തേക്ക് ലോക്‌നാഥ് ബെഹ്‌റ പരിഗണനയില്‍; 17 പേരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 30, 06:56 am
Sunday, 30th December 2018, 12:26 pm

ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും പരിഗണനയില്‍. 17 ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കി.

34 പേരുടെ പട്ടിക 17 പേരിലേക്ക് ചുരുക്കുകയായിരുന്നു. സ്‌പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താനയും ഈ പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു.

1983, 84,85 കാലത്തെ ഐ.പി.എസ് ഉദ്യോഗസ്ഥരേയാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക പ്രധാനമന്ത്രി കൂടി അധ്യക്ഷനായ പ്രത്യേക സമിതിയാണ്.


വി.എസ് ഇപ്പോഴും സി.പി.ഐ.എമ്മുകാരനാണെന്നാണ് വിശ്വാസം; വനിതാ മതിലിനെ വിമര്‍ശിച്ച വി.എസിനെതിരെ കാനം


അലോക് വര്‍മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി പകരം ജോയന്റ് ഡയറക്ടര്‍ നാഗേശ്വര റാവുവിനാണ് താത്കാലികമായി ചുമതല നല്‍കിയിരുന്നത്. സ്പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോവാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബര്‍ 23 ന് അര്‍ധരാത്രി പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ത്ത അപ്പോയിന്‍മെന്റ് കമ്മിറ്റി യോഗത്തിലായിരുന്നു സി.ബി.ഐ ഡയറക്ടറെ മാറ്റാനുള്ള തീരുമാനം എടുത്തത്.

അലോക് വര്‍മയ്ക്ക് ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ടെന്നിരിക്കെയായിരുന്നു നടപടി. 2017 ലാണ് അലോക് വര്‍മ ദല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്.

റാഫേല്‍ ഇടപാടിലടക്കം സുപ്രധാനമായ ഏഴ് അന്വേഷണ ഫയലുകള്‍ പരിഗണിക്കാനിരിക്കെയായിരുന്നു സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മയെ കേന്ദ്ര സര്‍ക്കാര്‍ അവധിയില്‍ പറഞ്ഞയച്ചത്. തന്നെ നീക്കിയതിനെതിരെ അലോക് വര്‍മ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.