| Tuesday, 8th March 2022, 6:40 pm

ഉപരോധങ്ങളില്‍ ഞെരുങ്ങിയ ലോകരാജ്യങ്ങള്‍; മുന്നില്‍ റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്ത് ഏറ്റവുമധികം ഉപരോധങ്ങള്‍ നേരിട്ട രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗ്ലോബല്‍ സാങ്ഷന്‍ ട്രാക്കിങ് ഡാറ്റാബേസ് സ്ഥാപനമായ കാസ്റ്റെല്ലം എ.ഐ (Castellum.AI).

ഉപരോധങ്ങളുടെ കണക്കുകള്‍ ഉള്‍പ്പെടുന്ന ലിസ്റ്റാണ് ചൊവ്വാഴ്ച പുറത്തുവിട്ടത്.

ലിസ്റ്റ് പ്രകാരം റഷ്യയാണ് ഉപരോധങ്ങളുടെ എണ്ണത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെയാണ് റഷ്യക്ക് മേല്‍ അമേരിക്കയും വിവിധ യൂറോപ്യന്‍ സഖ്യരാജ്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളുടെ എണ്ണം കുത്തനെ വര്‍ധിച്ചത്.

2,754 ഉപരോധങ്ങളാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 22 വരെ റഷ്യക്കെതിരെയുണ്ടായിരുന്നത്.

എന്നാല്‍ റഷ്യ ആക്രമണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചതോടെ 2,778 ഉപരോധങ്ങള്‍ കൂടെ റഷ്യക്ക് മേല്‍ ഇതിന് ശേഷം പുതുതായി ചുമത്തപ്പെട്ടു. ഇതോടെ 5,532 ഉപരോധങ്ങളാണ് നിലവില്‍ റഷ്യക്കെതിരെയുള്ളത്.

പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ഇറാനാണ് റഷ്യക്ക് തൊട്ടുപിന്നാലെ ഉപരോധങ്ങളുടെ എണ്ണത്തില്‍ രണ്ടാമത് നില്‍ക്കുന്നത്. 3,616 ഉപരോധങ്ങളാണ് ഇറാന് മേലുള്ളത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും വിവാദമായ ആണവ പ്രോഗ്രാമുകളടക്കമുള്ള കാരണങ്ങളുമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇറാന് മേല്‍ ഉപരോധങ്ങളേര്‍പ്പെടുത്താന്‍ കാരണമായത്.

ആഭ്യന്തര യുദ്ധത്തിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയന്‍, യു.എസ്, കാനഡ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെ കണക്കിലെടുക്കുമ്പോള്‍ 2,608 ഉപരോധങ്ങളുമായി സിറിയയാണ് ലിസ്റ്റില്‍ മൂന്നാമതായി നില്‍ക്കുന്നത്.

ഇതില്‍ ഭൂരിഭാഗം ഉപരോധങ്ങളും 2,011ന് ശേഷമാണ് ഏര്‍പ്പെടുത്തിയത്.

Castellum.AIന്റെ ഡാറ്റ പ്രകാരം 2,077 ഉപരോധങ്ങളാണ് ഉത്തര കൊറിയക്ക് മേലുള്ളത്. ആണവ- ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളുടെ പേരിലാണ് യു.എന്‍ കൊറിയക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയത്.

സൗത്ത് അമേരിക്കന്‍ രാജ്യമായ വെനസ്വേലക്കെതിരെ 651 ഉപരോധങ്ങളാണ് നിലവിലുള്ളത്. 2017 മുതല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളാണ് ഇത്.

വെനസ്വേലയിലെ ബിസിനസുകള്‍ക്കും എണ്ണക്കമ്പനികള്‍ക്കും മേലാണ് യു.എസ് ഉപരോധം.

പട്ടാള അട്ടിമറിയും മനുഷ്യാവകാശ ലംഘനങ്ങളും കാരണമാണ് മ്യാന്‍മറിന് മേല്‍ അമേരിക്കയും മറ്റ് രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയത്. Castellum.AIന്റെ കണക്ക് പ്രകാരം 510 ഉപരോധങ്ങളാണ് മ്യാന്‍മറിന് മേലുള്ളത്.

208 ഉപരോധങ്ങളുമായി ക്യൂബയാണ് ലിസ്റ്റില്‍ ഏഴാമതും അവസാനത്തേതുമായി നില്‍ക്കുന്നത്. 60 വര്‍ഷത്തിലേറെയായി ക്യൂബ അമേരിക്കയുടെ ഉപരോധത്തിന് കീഴിലാണുള്ളത്.

ക്യൂബ എന്ന ദ്വീപ് രാജ്യത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ തന്നെ ഈ ഉപരോധം വളരെയധികം ബാധിച്ചിട്ടുണ്ട്. ജോണ്‍ എഫ്. കെന്നഡി യു.എസ് പ്രസിഡന്റായിരുന്ന സമയത്തായിരുന്നു ക്യൂബക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയത്.


Content Highlight: Castellum.ai data shows that Russia has become the most-sanctioned country after the Ukraine invasion

We use cookies to give you the best possible experience. Learn more