ജാതി, സമൂഹം, അധികാരം; മാമന്നന്‍
DMOVIES
ജാതി, സമൂഹം, അധികാരം; മാമന്നന്‍
ശ്രീകാന്ത് പി.കെ
Sunday, 2nd July 2023, 12:24 pm
മാരിയുടെ ചിത്രങ്ങളുടെ പൊതു സ്വഭാവമായ ജാതി, സമൂഹം, അധികാരം എന്നിവ തന്നെയാണ് മാമന്നന്റേയും ക്രക്‌സ്. എന്നാല്‍ പരിയെരും പെരുമാള്‍, കര്‍ണ്ണന്‍ എന്നീ മുന്‍ ചിത്രങ്ങള്‍ ഈ വിഷയങ്ങളെ അല്‍പ്പം കൂടി സട്ടിലായി പറയാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ മാമന്നന്‍ മൊത്തത്തില്‍ ഒരു ബൈനറിയിലാണ് സമീപിക്കുന്നത്.

പരിയെരും പെരുമാള്‍ എന്ന സിനിമ അല്‍പ്പം വൈകിയാണ് ഉദയ നിധി സ്റ്റാലിന്‍ കണ്ടത്. സിനിമ കണ്ട ശേഷം ഉദയ നിധി സംവിധായകന്‍ മാരി സെല്‍വരാജിനെ വിളിച്ച് നിങ്ങളുടെ പടത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അടുത്ത പടത്തില്‍ എന്നെ ഉള്‍പ്പെടുത്താമോ എന്ന് ചോദിച്ചു. എന്നാല്‍ അപ്പോഴേക്കും ധനുഷിന്റെ കൂടെ കര്‍ണ്ണന്റെ വര്‍ക്ക് ആരംഭിച്ച മാരി ആ കാര്യം അറിയിച്ചു. എന്നാല്‍ കുഴപ്പമില്ല പിന്നീട് ചെയ്യാം എന്ന തീര്‍പ്പില്‍ ഫോണ്‍ വച്ചു.

ഉദയനിധി സ്റ്റാലിനും മാരി സെല്‍വരാജും

കര്‍ണ്ണനും കഴിഞ്ഞ് കുറേ നാളുകള്‍ക്ക് ശേഷം മാരിക്ക് വീണ്ടും ഉദയ നിധി സ്റ്റാലിന്റെ ഫോണ്‍ വന്നു. താന്‍ സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പോവുകയാണെന്നും, ഇനി അധികം സമയം കിട്ടില്ലെന്നും അതിന് മുന്നേ നിങ്ങളുടെ ഒരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അറിയിച്ചു.

അങ്ങനെ മാരി സെല്‍വരാജ് താന്‍ അടുത്ത് ചെയ്യാനിരുന്ന സ്‌ക്രിപ്റ്റ് മാറ്റി വച്ച് ഉദയ നിധിയോട് നിങ്ങള്‍ക്ക് പറ്റിയതാണെന്ന് തോന്നുന്നു എന്ന് പറഞ്ഞ് ഒരു കഥ പറയുന്നു. കഥ ഇഷ്ടപ്പെട്ട ഉദയ നിധി സ്റ്റാലിന്‍ സിനിമയുടെ നിര്‍മ്മാണം കൂടി ഏറ്റെടുക്കുന്നു.

മൂന്ന് പ്രധാന കഥാപാത്രങ്ങളുള്ള ചിത്രത്തില്‍ മറ്റ് രണ്ട് കഥാപാത്രങ്ങള്‍ ആര് വേണമെന്നുള്ള ചര്‍ച്ചയില്‍ ടൈറ്റില്‍ കഥാപാത്രമായ മാമന്നനായി വടിവേലുവിനെ കിട്ടിയാല്‍ നന്നായിരിക്കും എന്ന് മാത്രം മാരി ആഗ്രഹം പറഞ്ഞു. ജയലളിത ഗവണ്മെന്റിന്റെ കാലത്ത് പത്ത് കൊല്ലം സിനിമാ മേഖലയുടെ പടിക്ക് പുറത്ത് നിന്ന വടിവേലു തിരിച്ച് സിനിമകളില്‍ സജീവമാകാനുള്ള അവസരം നോക്കി നില്‍ക്കുന്ന കാലത്ത് ഇത്തരമൊരു റോള്‍ ആലോചനകളില്ലാതെ തന്നെ ഏറ്റെടുത്തു.

ഉദയനിധി സ്റ്റാലിനും വടിവേലുവും

ഫഹദ് ഫാസിലിനെ നിര്‍ദ്ദേശിച്ചത് ഉദയ നിധി തന്നെയാണ്. കഥ പോലും കേള്‍ക്കാതെ ഫഹദും ഓകെ പറഞ്ഞു. അല്‍പ്പം ഈഗോ ഉള്ള മനുഷ്യനാണെങ്കില്‍ ഈ രണ്ട് കാസ്റ്റിങ്ങും നടത്താന്‍ എടുത്ത തീരുമാനത്തെ പടം കണ്ടിറങ്ങിയ ഉദയ നിധി ശപിക്കുമായിരുന്നേനെ. അതില്ലാത്ത ആളാണെന്നാണ് ടൈറ്റില്‍ എഴുതി കാണിക്കുമ്പോള്‍ നാലാമത് മാത്രമായി തന്റെ പേര് എഴുതി വച്ചതില്‍ നിന്ന് ഉദയ നിധിയെ കുറിച്ച് തോന്നുന്നത്.

ഫഹദ് ഫാസില്‍

അഭിനയ ശേഷി കാര്യമായി കൈ മുതലായിട്ടില്ലാത്ത ഉദയ നിധി സ്റ്റാലിന്‍ ഫഹദ് – വടി വേലു ദ്വന്തത്തിനിടയില്‍ ഏതാണ്ട് തീര്‍ത്തും നിഷ്പ്രഭനായിപ്പോയിട്ടുണ്ട്.

ഒരു പക്ഷേ ഉദയ നിധിക്ക് പകരം മാരിക്ക് ധനുഷിനെ പോലെ മറ്റൊരു താരത്തെ ലഭിച്ചിരുന്നെങ്കില്‍ സിനിമയുടെ ഡെപ്ത്ത് കൂടുതല്‍ വര്‍ദ്ധിച്ചേനേ എന്ന് തോന്നി.

മാരിയുടെ ചിത്രങ്ങളുടെ പൊതു സ്വഭാവമായ ജാതി, സമൂഹം, അധികാരം എന്നിവ തന്നെയാണ് മാമന്നന്റേയും ക്രക്‌സ്. എന്നാല്‍ പരിയെരും പെരുമാള്‍, കര്‍ണ്ണന്‍ എന്നീ മുന്‍ ചിത്രങ്ങള്‍ ഈ വിഷയങ്ങളെ അല്‍പ്പം കൂടി സട്ടിലായി പറയാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ മാമന്നന്‍ മൊത്തത്തില്‍ ഒരു ബൈനറിയിലാണ് സമീപിക്കുന്നത്.

വേട്ട നായയും പന്നിയിലും, കറുപ്പിലും വെളുപ്പിലും തുടങ്ങി എല്ലായിടത്തും ഈ ബൈനറി കാണാം. സിനിമ കുറച്ച് കൊമ്പ്രമൈസുകള്‍ക്ക് വിധേയമാകേണ്ടി വന്നതായി മാരി സെല്‍വരാജ് ആരാധകര്‍ക്ക് തോന്നാം. ജാതി വിശ്വാസ ബന്ധിയായ ഒരു സാമൂഹ്യ സ്ഥാപനമെന്ന നിലയിലും, ജാതി – ഭൂ ബന്ധങ്ങളുമാണ് മാരിയുടെ മുന്‍ ചിത്രങ്ങള്‍ കൈകാര്യം ചെയ്തതെങ്കില്‍ വര്‍ത്തമാന ലിബറല്‍ ജനാധിപത്യത്തില്‍ ജാതി ഒരു അധികാര സ്ഥാപനം എന്ന നിലയിലാണ് മാമന്നന്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത്.

മാമന്നനില്‍ വടിവേലു

തട്ടു പൊളിപ്പന്‍ തമാശ വേഷങ്ങളില്‍ തമിഴ് സിനിമകളില്‍ നിറഞ്ഞാടിയ വടിവേലുവിന്റെ കൈയ്യടകത്തോടെയും തന്മയത്വത്തോടെയുമുള്ള കഥാപാത്രമായി മാമന്നന്‍ എന്ന മണ്ണ് അദ്ദേഹം പ്രതിഫലിപ്പിച്ചു. മറ്റൊരു പേര് ആ റോളില്‍ ആലോചിക്കാന്‍ പറ്റാത്ത വണ്ണം തന്നെ മനോഹരമാക്കി. അപ്പോഴും പല വൈകാരിക രംഗങ്ങളിലും കൂടെ അഭിനയിക്കുന്നത് അധികം എക്‌സ്പ്രഷനുകള്‍ മുഖത്ത് വരാത്ത ഉദയ നിധി ആയത് കൊണ്ട് തന്നെ രംഗങ്ങളുടെ തീവ്രത കുറഞ്ഞതായി തോന്നി.

ഫഹദ് ഫാസിലിന് എളുപ്പമുള്ള കഥാപാത്രമാണ് ഈ വില്ലന്‍ വേഷം.

ഫഹദ് സ്വന്തം കഥാപാത്രങ്ങളെ അനുകരിക്കുന്നു എന്ന വിമര്‍ശനം ഇവിടെയും സാധ്യമാണ്. എങ്കിലും അസാധ്യ എനര്‍ജിയില്‍ സിനിമയില്‍ താനുള്ള ഓരോ രംഗവും തന്റേത് മാത്രമാക്കിയിട്ടുണ്ട് അയാള്‍. അതി ഭാവുകത്വ പരമായി അല്‍പ്പം സൈക്കോ എന്ന് തോന്നിപ്പിക്കുന്ന ആ മീറ്റര്‍ സിനിമക്ക് ആവശ്യമായിരുന്നോ എന്ന സംശയമുണ്ട്.

ജാതി രാഷ്ട്രീയം പ്രമേയമായ സിനിമയില്‍ സേലം പോലെ സെന്റര്‍ തമിഴ് നാടിലെ ഇന്റീരിയറില്‍ നടക്കുന്ന കഥയിലും ഉദയ നിധിക്ക് നായികയായി കീര്‍ത്തി സുരേഷിനെ പോലെ വെളുത്ത തൊലിയുള്ള സുന്ദരിയെ തന്നെ വേണമായിരുന്നോ എന്നത് ഒരു വൈരുധ്യമാണ്. കീര്‍ത്തി സുരേഷിന്റെ ഭൂരിഭാഗം സീനുകളും ഉദയ നിധിയുടെ കൂടെ ആയിരുന്നത് കൊണ്ട് മാത്രം അവരുടെ അഭിനയത്തില്‍ കുറ്റം പറയാന്‍ മാത്രമൊന്നുമില്ല.

കീര്‍ത്തി സുരേഷ്

ഡി.എം.കെ രാഷ്ട്രീയത്തേയും നേതാക്കളെയും ഒളിഞ്ഞും തെളിഞ്ഞും സിനിമയില്‍ പ്ലെയ്‌സ് ചെയ്യുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ട്. അല്‍പ്പം വിമര്‍ശനാത്മകമായി കക്ഷി രാഷ്ട്രീയത്തെ കാണുന്നതായി തോന്നുമെങ്കിലും നേതാക്കള്‍ പാര്‍ടിയായ വര്‍ത്തമാന കാല തമിഴ് രാഷ്ട്രീയത്തെ, കൂട്ടത്തില്‍ നല്ല നേതാവിനെ വരച്ചു കാട്ടി അവരെ ഭരണത്തിലെത്തിക്കുന്ന നിലയിലേക്ക് സിനിമയുടെ പൊതു താല്പര്യം സാധൂകരിക്കുന്നുണ്ട്.

പാര്‍ലിമെന്ററി രാഷ്ട്രീയത്തിലെ ജാതി സംവരണം എന്ന വിഷയത്തെ ക്രിട്ടിക്കലായി സമീപിച്ചു തുടങ്ങിയ തിരക്കഥ ഒടുവില്‍ ജാതി വിഷയങ്ങളിലെ നയപരമായ പ്രശ്‌നങ്ങളില്‍ നിന്ന് മാറി, അതേ പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ മറ്റൊരു സ്ഥാനാരോഹണത്തിലൂടെ പ്രാതിനിധ്യം എന്ന ചിഹ്നപരമായ നിലയില്‍ മാത്രം സമാധാനം കണ്ടെത്തി അവസാനിപ്പിക്കുകയും ചെയ്തു.

മാരിസെല്‍വരാജും എ.ആര്‍. റഹ്മാനും

രണ്ടാം പകുതിക്ക് ശേഷം സ്ഥിരം തമിഴ് സിനിമകളുടെ മാരി പതിപ്പെന്ന് തോന്നാം. എ. ആര്‍ റഹ്മാന്റെ സ്‌കോര്‍ ആസ്വദിക്കണമെങ്കില്‍ തിയേറ്ററില്‍ നിന്ന് തന്നെ കാണണം.

content highlights: Caste, Society and Power; A note about Mamannan movie