|

മധ്യപ്രദേശില്‍ മസ്ജിദിന് നേരെ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ച് കല്ലെറിഞ്ഞ ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗൂനയില്‍ മസ്ജിദിന് നേര്‍ക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും കല്ലെറിയുകയും ചെയ്ത ബി.ജെ.പി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. ഗൂന കൗണ്‍സിലര്‍ കൂടിയായ ഓംപ്രകാശ് എന്ന ഗബ്ബാര്‍ കുഷ്വാഹയ്ക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്. ഏപ്രില്‍ 12ന്  ഗൂന ജില്ലയിലെ മദീന മസ്ജിദിന് സമീപമാണ് ആക്രമണം ഉണ്ടായത്.

ഏപ്രില്‍ 12ന് വൈകുന്നേരം നാല് മണിയോടെകൂടി പള്ളിക്ക് സമീപം ഘോഷയാത്ര നടന്നിരുന്നു. ബി.ജെ.പി നേതാവിന്റെ കൂട്ടാളികളായ മോനു ഓജ, വിശാല്‍ അന്നോട്ടിയ, സഞ്ജയ് എന്ന ബഗ്ഗ രഘുവംശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര നടന്നത്. ഘോഷയാത്രയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് എസ്.ഐ തോറന്‍ സിങ്ങും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

ഘോഷയാത്രയുടെ അനുമതിയെക്കുറിച്ചും ഡി.ജെ ഉപയോഗിക്കുന്നതിനെക്കുറിച്ചും പൊലീസ് ചോദിച്ചപ്പോള്‍ സംഘാടകര്‍ പൊലീസിനോട് ധിക്കാരത്തോടെ പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെ ഘോഷയാത്ര തടയാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത ചിലര്‍ പള്ളിക്ക് മുന്നില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ഡി.ജെ വെയ്ക്കുകയും ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യം വെച്ചുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. ‘ഞങ്ങള്‍ നിങ്ങളെ പാകിസ്ഥാനിലേക്ക് അയയ്ക്കും’ തുടങ്ങിയ പ്രകോപനകരമായ മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തിയിരുന്നത്.

മുദ്രാവാക്യം വിളിച്ചതിന് പുറമെ മസ്ജിദിന് നേരെ കല്ലെറിയാന്‍ ബി.ജെ.പി നേതാവും അനുയായികള്‍ ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ വഷളായി.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കൂടുതല്‍ സേനയെ വിളിച്ചുവരുത്തിയെന്നും തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവിനെയും അദ്ദേഹത്തിന്റെ അനുയായികളെയും നിയമവിരുദ്ധമായ സംഘാടനം, മതവിശ്വാസങ്ങളെ വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഭാരതീയ ന്യായ സംഹിതയിലെ 191(2), 299, 132 വകുപ്പുകള്‍ പ്രകാരം മധ്യപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ ഭരണകൂടം തന്നെ എന്തിനാണ് ലക്ഷ്യമിടുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ബി.ജെ.പി നേതാവ് പ്രതികരിച്ചു. അവര്‍ തനിക്കെതിരെയും തന്റെ ആളുകള്‍ക്കെതിരെയും ക്രിമിനല്‍ കേസെടുത്തെന്നും ഇത്തരം കേസുകള്‍ എടുക്കുന്നതിന് മുമ്പായി അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്തണമെന്നും കുശ്വാഹ പറഞ്ഞു.

അതേസമയം കേസിന് പിന്നാലെ വിശ്വ ഹിന്ദു പരിഷത് പ്രവര്‍ത്തകര്‍ ഹനുമാന്‍ ചൗറാഹയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. അവര്‍ ജില്ലയിലെ കലക്ടറേറ്റ് ഓഫീസ് തടഞ്ഞു. എന്നാല്‍ സംഘത്തിലെ ചിലര്‍ റോഡ് തടസ്സപ്പെടുത്തി മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരെയും സി.സി.ടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി കേസെടുത്തിട്ടുണ്ട്.

എന്നാല്‍ കല്ലെറിയല്‍ ആരംഭിച്ചത് മസ്ജിദ് ഭാഗത്ത് നിന്നാണെന്നും സംഭവം നിഷ്പക്ഷമായി അന്വേഷിക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും ബി.ജെ.പി വക്താവ് നടരാജ് സലൂജ പറഞ്ഞു.

‘പള്ളിയില്‍ നിന്ന് കല്ലെറിഞ്ഞതിന്റെ വീഡിയോകള്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയും. ഒരു ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ എന്തിനാണ് കേസെടുത്തത്? ഇത് ന്യായമായ രീതിയില്‍ അന്വേഷിക്കണം,’ നടരാജ് സലൂജ പറഞ്ഞു. കേസെടുത്തതിനെതിരെ പ്രതിഷേധിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ ഹനുമാന്‍ ചൗരാഹയില്‍ ഒത്തുകൂടിയ ശേഷം ജില്ലാ കളക്ടറുടെ ഓഫീസിലെത്തി ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.

Content Highlight: Case filed against BJP councilor for hurling stones at mosque in Madhya Pradesh, shouting provocative slogans

Latest Stories