നിയമസഭാ കൈയാങ്കളി കേസ്; യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി
Kerala News
നിയമസഭാ കൈയാങ്കളി കേസ്; യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2024, 11:40 am

കൊച്ചി:  നിയമസഭാ കൈയാങ്കളിയില്‍ യു.ഡി.എഫ് എം.എല്‍.എ മാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എം.എല്‍.എമാരെ തടഞ്ഞുവെച്ചു എന്ന പേരിലാണ് കേസ് എടുത്തിരുന്നത്. ശിവദാസന്‍ നായര്‍, എം.എ.വാഹിദ് എന്നിവര്‍ക്കെതിരെയായ കേസ് ആണ് റദ്ദാക്കിയത്.

നാട്ടിക മണ്ഡലം എം.എല്‍.എയായിരുന്ന ഗീതാ ഗോപിയാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ കൈയാങ്കളിക്കിടയില്‍ ശിവദാസന്‍ നായര്‍ തന്നെ തള്ളിയിട്ടെന്നും എം.എ.വാഹിദ്, ഡൊമിനിക പ്രസന്റേഷന്‍, എ.ജെ.ജോര്‍ജ് എന്നിവര്‍ തടഞ്ഞ് വെച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്.

എന്നാല്‍ ഈ കേസ് അന്യായമായി എടുത്തതാണെന്നും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പല വകുപ്പുകള്‍ ചേര്‍ത്ത് കുടുക്കാന്‍ ശ്രമിച്ചെന്നുമാണ് എം.എ.വാഹിദ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ‘ഇത് അന്യായമായി എടുത്ത കേസ് ആയതുകൊണ്ടാണ് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഞങ്ങള്‍ ട്രഷറി ബെഞ്ചിലുള്ളവര്‍ മുഖ്യമന്ത്രിയുടെ പുറകില്‍ ആയിരുന്നു ഇരുന്നത്. എന്നാല്‍ ഇവര്‍ ഇരുന്നത് ഞങ്ങളുടെ ഓപ്പോസിഷന്‍ ബെഞ്ചില്‍ ആണ്.

അവരാണ് സ്പീക്കറുടെ സീറ്റും താണ്ടി ഉമ്മന്‍ ചാണ്ടി സാറിനെയും ഞങ്ങളെയും ആക്രമിക്കാന്‍ വന്നത്. ഞങ്ങള്‍ അവരെ പ്രതിരോധിക്കുക മാതമ്രാണ് ചെയ്തത്. അല്ലാതെ ഞങ്ങള്‍ അങ്ങോട്ട് പോയി ഒന്നും ചെയ്തിട്ടില്ല. അതിനാണ് അവര് പ്രൈവറ്റ് അന്യായം എന്നൊക്ക പറഞ്ഞ് കേസൊക്കെ കൊടുത്തിരിക്കുന്നത്.

ആ കേസ് ഒരു കാരണവശാലും നിലനില്‍ക്കുന്നതല്ല. ഇതേപോലെ വേറെയും ആള്‍ക്കാര്‍ കേസ് കൊടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് ചാര്‍ജ് ചെയ്യാതെ കിടന്ന സംഭവങ്ങള്‍ പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എല്ലാത്തിനും കൂടി നടപടി എടുക്കുകയായിരുന്നു,’എം.എ.വഹീദ് പറഞ്ഞു.

2019 മാര്‍ച്ച് 13ന് മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ നടന്ന സംഭവവികാസങ്ങളാണ് കേസിന് ആധാരം. ഗീതാ ഗോപിക്ക് പുറമെ ജമീല പ്രകാശം, കെ.കെ ലതിക എന്നിലരും മറ്റ് യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരായ കേസുമായി രംഗത്തെത്തിയിരുന്നു.

Content Highlight: Case against UDF MLAs dismissed in Kerala Assembly ruckus case