ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ; ഈ ഘട്ടത്തില്‍ കേസ് എടുക്കരുതെന്ന് പൊലീസിനോട് ജി. സുധാകരന്‍
Kerala
ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ; ഈ ഘട്ടത്തില്‍ കേസ് എടുക്കരുതെന്ന് പൊലീസിനോട് ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2019, 12:22 pm

അരൂര്‍: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ആലപ്പുഴ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസം 27 ാം തിയതി രാത്രി 11 മണിക്ക് അരൂര്‍-എഴുപുന്ന റോഡിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ഷാനിമോള്‍ ഉസ്മാന്റെ നേതൃത്വത്തിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്.

നിര്‍മാണപ്രവര്‍ത്തികള്‍ നേരത്തെ തന്നെ ആരംഭിച്ചതാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ചട്ടം ലംഘിച്ച് റോഡ് നിര്‍മാണം നടത്തുന്നുവെന്ന് ആരോപിച്ചാണ് 50 ഓളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഷാനിമോള്‍ ഉസ്മാന്‍ എത്തി റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയത്.

പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും റോഡ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജോലി ചെയ്യാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ഡബ്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ആലപ്പുഴ എസ്.പിക്ക് നല്‍കിയ പരാതി നല്‍കയിത്. പരാതി എസ്.പി അരൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കൃത്യനിര്‍വണം തടസ്സപ്പെടുത്തിയടക്കമുള്ള ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തില്‍ അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പൊലീസ് കേസുമായി മുന്നോട്ടുപോകുന്നത് യു.ഡിഎഫ് കേന്ദ്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് ചട്ടം നിര്‍മാണ പ്രവര്‍ത്തിക്ക് ബാധകമല്ലെന്നും എന്നിട്ടുപോലും ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള സംഘം ജോലി തടസ്സപ്പെടുത്തുകയായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയത് എന്നാണ് പൊതുമരാമത്ത് നല്‍കുന്ന വിശദീകരണം. അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് ഷാനിമോളെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ നടപടികൡലേക്ക് ഇപ്പോള്‍ പോകരുതെന്ന നിലപാടിലാണ് മന്ത്രി.

റോഡ് നിര്‍മാണ പ്രവര്‍ത്തി തടസ്സപ്പെടുത്തിയത് ശരിയല്ല. തുടര്‍ന്നുവന്ന നിര്‍മാണ പ്രവര്‍ത്തിയാണ്. ജനങ്ങള്‍ക്ക് പ്രയോജകരമായ കാര്യത്തെ തടസ്സപ്പെടുത്താനാണ് ഷാനിമോള്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഷാനിമോള്‍ക്കെതിരെ കേസ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്

അവര്‍ ആദ്യമായി മണ്ഡലത്തില്‍ ഇറങ്ങി നടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. എന്റെ വകുപ്പിന്റെ പേരില്‍ അവരെ ചോദ്യം ചെയ്യേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ അപമാനിച്ചു. നടക്കുന്നത് പുതിയ ജോലിയല്ല. അത് അവര്‍ക്ക് അറിയാം. ഈ മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് പ്രസക്തിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ