എസ്.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്നാരോപണം; യൂണിവേഴ്‌സിറ്റി കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്
Kerala News
എസ്.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്നാരോപണം; യൂണിവേഴ്‌സിറ്റി കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2019, 11:02 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസ്. കെ.എസ്.യു വനിതാ പ്രവര്‍ത്തകയടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ്.

ഭഗത് എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭഗത് ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തേ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. ഹോസ്റ്റലില്‍ നിന്നു തന്നെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിടികൂടിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോസ്റ്റലിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. ഡി.സി.പി ആദിത്യയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ടാം വര്‍ഷ എം.എ ചരിത്രവിദ്യാര്‍ഥിയും കെ.എസ്.യു യൂണിറ്റ് അംഗവുമായ നിതിനു നേര്‍ക്കാണ് ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എസ്.എഫ്.ഐയാണ് ആക്രമണത്തിനു പിന്നിലെന്ന് കെ.എസ്.യു ആരോപിച്ചിരുന്നു. നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുദേവ് എന്ന വിദ്യാര്‍ഥിക്കും മര്‍ദ്ദനമേറ്റു.

മഹേഷ് എന്നയാളുടെ നേതൃത്വത്തിലെത്തിയ എസ്.എഫ്.ഐക്കാരാണു തന്നെ മര്‍ദ്ദിച്ചതെന്നു നിതിന്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് കേസെടുത്തിട്ടുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നതിനു മുന്‍പ് എസ്.എഫ്.ഐ നേതാവ് ഹോസ്റ്റല്‍ മുറിയില്‍ച്ചെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.