Kerala News
തെരഞ്ഞെടുപ്പ് കേസ് അന്വേഷിച്ച എസ്.ഐയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; കെ.എം ഷാജിയ്‌ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 13, 09:53 am
Thursday, 13th December 2018, 3:23 pm

 

കണ്ണൂര്‍: ലീഗ് നേതാവ് കെ.എം ഷാജിയ്‌ക്കെതിരെ കേസ്. തെരഞ്ഞെടുപ്പു കേസ് അന്വേഷിച്ച വളപട്ടണം എസ്.ഐയെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി.

കഴിഞ്ഞദിവസം കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി
സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ നടത്തിയ പ്രസംഗമാണ് പരാതിക്ക് ആധാരം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കെ.എം ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലെ ഔദ്യോഗിക സാക്ഷികളായ കണ്ണൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ വി ഷാജു, ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരി എന്നിവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും സംസാരിച്ചെന്നാണ് ആരോപണം.

Also read:നിയമസഭയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ 2019ല്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം: നഷ്ടമാകുക 32 സീറ്റുകള്‍

“”സി.പി.ഐ.എമ്മിന്റെ കൂലിക്കാരാണ് ശ്രീജിത്ത് കൊടേരിയും കെ.വി ഷാജുവും. നക്കാപ്പിച്ചക്കുവേണ്ടി ഔദ്യോഗിക സാക്ഷിയെന്ന പദവിയെത്തന്നെ ഇവര്‍ കളങ്കപ്പെടുത്തി. നെഞ്ചില്‍ കുറിച്ചിട്ടോ.. കാട്ടുകള്ളന്മാരായ നിങ്ങളെ തളയ്ക്കുക തന്നെ ചെയ്യും”” എന്നാണ് ഷാജി പറഞ്ഞത്.

എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം.വി നികേഷ് കുമാര്‍, സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, എ.എന്‍ ഷംസീര്‍ എം.എല്‍.എ എന്നിവരെയും പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചിരുന്നു.

“”കോടതികളില്‍നിന്ന് എത്ര വിധികള്‍ വരുന്നു. എല്ലാ വിധികളും നീതിയാണോ. അല്ല””- എന്നാണ് ഹൈക്കോടതി വിധിയെക്കുറിച്ച് ഷാജി പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയ പശ്ചാത്തലത്തിലാണ് “ഷാജിക്കും പറയാനുണ്ട്” എന്ന പേരില്‍ ലീഗ് ജില്ലാ കമ്മിറ്റി രാഷ്ട്രീയവിശദീകരണയോഗം സംഘടിപ്പിച്ചത്.

അതേസമയം, അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഖ കേസില്‍ വളപട്ടണം എസ്.ഐയ്‌ക്കെതിരെ ഷാജി ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിട്ടുണ്ട്. കോടതി തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ചാണ് ഹരജി നല്‍കിയത്. ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും സി.പി.ഐ.എം പ്രാദേശിക നേതാവ് ഹാജരാക്കിയതാണെന്നുമാണ് ഷാജിയുടെ വാദം.