ജാസ്മിന്‍ ഷാക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം; നാളെ കേസെടുക്കും
Jasmin sha
ജാസ്മിന്‍ ഷാക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം; നാളെ കേസെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 7:24 pm

നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന്‍ ഷായ്‌ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. ജാസ്മിന്‍ ഷാ മൂന്നരക്കോടി രൂപയോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നാളെ കേസെടുക്കും.

സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയതായാണ് പരാതി. മാസവരി സഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറയില്‍ പറയുന്നത്.

നഴ്സുമാരുടെ ലെവി പിരിച്ചതടക്കമുള്ള തുകയില്‍ നിന്നാണ് തിരിമറി. സംഘടനയുടെ ദേശീയ പ്രസിഡനന്റായ ജാസ്മിന്‍ ഷാ യുടെ ഡ്രൈവറാണ് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിച്ചിരിക്കുന്നത്. പല സമയങ്ങളിലായി വലിയ തുകകള്‍ പിന്‍വലിച്ചതായാണ് ആരോപണം. മറ്റ് പല കമ്പനികളുടെ പേരില്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ സംഘടനയുടെ മറ്റ് രണ്ട് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയും അതില്‍ നിന്നും വലിയ തുകകള്‍ പിന്‍വലിക്കുകയും ചെയ്തു.

സംഘത്തിലെ ഒരു വിഭാഗമാണ് മറ്റ് അംഗങ്ങളോട് സംസാരിക്കാതെ പലതവണയായി അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിന്‍വലിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിട്ടുണ്ട്.

ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ 59 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതിനും ഒരു സ്വകാര്യ കമ്പനിക്ക് 20 ലക്ഷം നല്‍കിയതിനും ഒക്കെ രേഖയുണ്ടെങ്കിലും എന്ത് ആവശ്യത്തിനാണ് പണം പിന്‍വലിച്ചതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. പല തവണ നേതൃത്വത്തോട് കണക്ക് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും അതിനാലാണ് പരാതിയുമായി രംഗത്തുവന്നതെന്നും മുന്‍ വൈസ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.