കക്ഷിയുടെ പങ്കാളിയ്ക്ക് അശ്ലീല സന്ദേശമയച്ചതില്‍ ബി.ജെ.പി നേതാവായ അഭിഭാഷകനെതിരെ കേസ്
Kerala News
കക്ഷിയുടെ പങ്കാളിയ്ക്ക് അശ്ലീല സന്ദേശമയച്ചതില്‍ ബി.ജെ.പി നേതാവായ അഭിഭാഷകനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2024, 7:47 am

കൊയിലാണ്ടി: കക്ഷിയുടെ പങ്കാളിയ്ക്ക് അശ്ലീല സന്ദേശമയച്ചതില്‍ ബി.ജെ.പി നേതാവായ അഭിഭാഷകനെതിരെ കേസെടുത്തു. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി എ.വി. നിധിനെതിരെയാണ് കേസ്. നിധിന്‍ അശ്ലീല സന്ദേശമയച്ചെന്നും നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നുമാണ് പരാതി.

എറണാകുളം സ്വദേശിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അധിക്ഷേപം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

2023 ഒക്ടോബര്‍ 10 മുതല്‍ ഡിസംബര്‍ 20 വരെ നിധിന്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇയാള്‍ ഫോണ്‍ വിളിച്ച് അശ്ലീല സന്ദേശമയക്കുകയും നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്.

പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഒരു കേസ് വാദിച്ചിരുന്നത് ബി.ജെ.പി അഭിഭാഷകനാണ്. ഈ സാഹചര്യം അഭിഭാഷകന്‍ മുതലെടുക്കുകയായിരുന്നു. കൊയിലാണ്ടി കോടതിയില്‍ എത്തിയപ്പോള്‍ അഭിഭാഷകന്‍ മോശമായി പെരുമാറിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

കേസ് നടത്തുന്നതിന് കൂടുതല്‍ പണം വേണമെന്നും ആവശ്യം നിരസിക്കുകയാണെങ്കില്‍ കേസ് മുന്നോട്ടുപോകില്ലെന്നും ഇയാള്‍ പറഞ്ഞതായും പരാതിയിലുണ്ട്.

കേസെടുത്തതിന് പിന്നാലെ നിധിനെതിരെ സംഘടനാതലത്തില്‍ നടപടിയെടുത്തെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നടക്കുന്നുണ്ട്.

മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇയാളെ മാറ്റിയെന്ന് അറിയിച്ചുകൊണ്ടുള്ള ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ ജില്ലാ കമ്മിറ്റിയുടെ ലെറ്റര്‍ പാഡിലെഴുതിയ കത്താണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ സംഘടനാ പ്രശ്‌നങ്ങള്‍ മൂലം നിധിനെതിരെ നടപടിയെടുത്തിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്ത്.

അതേസമയം എ.വി. നിധിനെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് നിയോജക മണ്ഡലം ഭാരവാഹികളും അറിയിച്ചു.

Content Highlight: Case against BJP lawyer for sending obscene messages to client’s wife