|

അവൻ ബാലൺ ഡി ഓർ നേടുന്നത് കാണാൻ ഇഷ്ടമാണ്, അത് സംഭവിക്കണമെങ്കിൽ ആ കാര്യങ്ങൾ നടക്കണം: റയൽ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയില്‍ അലാവസിനെതിരെ അഞ്ച് ഗോളുകളുടെ തകര്‍പ്പന്‍ വിജയം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. റയല്‍ മാഡ്രിഡിനായി ജൂഡ് ബെല്ലിങ്ഹാം 15, വിനീഷ്യസ് ജൂനിയര്‍ 27, 70, ഫെഡറികോ വാല്‍വെര്‍ദെ 45+1, അര്‍ധ ഗുലര്‍ 81 എന്നിവരാണ് ഗോള്‍ നേടിയത്.

മത്സരത്തില്‍ മധ്യനിരയില്‍ മിന്നും പ്രകടനമാണ് റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ സൂപ്പര്‍താരം ടോണി ക്രൂസ് കാഴ്ചവെച്ചത്. മത്സരത്തില്‍ ഒരു അസിസ്റ്റ് നേടി കൊണ്ടായിരുന്നു ജര്‍മന്‍ താരം കളം നിറഞ്ഞു കളിച്ചത്.

ഇപ്പോഴിതാ ടോണി ക്രൂസ് ബാലണ്‍ ഡി ഓർ  നേടുമോ എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. മാഡ്രിഡ് എക്‌സ്ട്രയിലൂടെയാണ് റയല്‍ പരിശീലകന്‍ പ്രതികരിച്ചത്.

‘ടോണി ക്രൂസ് ബാലണ്‍ ഡി ഓര്‍ വിജയിച്ചുകാണാന്‍ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ അവന്‍ അത് വിജയിക്കാന്‍ സാധ്യത കുറവാണ്. ചിലപ്പോള്‍ എന്തും സംഭവിച്ചേക്കാം. ജൂണില്‍ യൂറോ കപ്പ് വരുന്നുണ്ട്. അവന്‍ ജര്‍മനിക്കൊപ്പം യൂറോകപ്പും റയല്‍ മാഡ്രിനൊപ്പം ചാമ്പ്യന്‍സ് ലീഗും നേടുകയാണെങ്കില്‍ ക്രൂസിന് ബാലണ്‍ ഡി ഓറിന് വേണ്ടി മത്സരിക്കാം,’ കാര്‍ലോ ആന്‍സലോട്ടി പറഞ്ഞു.

ഈ സീസണില്‍ റയല്‍ മാഡ്രിനു വേണ്ടി 46 മത്സരങ്ങളില്‍ നിന്നും ഒരു ഗോളും ഒമ്പത് അസിസ്റ്റുമാണ് ക്രൂസ് നേടിയിട്ടുള്ളത്.

അതേസമയം ജൂണ്‍ രണ്ടിനാണ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്. ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെതിരെയാണ് റയല്‍ ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുക. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞാല്‍ ഉടന്‍ ആരംഭിക്കുന്നത് യൂറോ കപ്പാണ്. ജര്‍മന്‍ ടീമിനൊപ്പം 108 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ടോണി ക്രൂസ് 17 ഗോളുകളും 21 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

Content Highlight: Carlo Ancelotti talks about Toni Kroos

Latest Stories

Video Stories