| Monday, 9th September 2024, 8:57 pm

ഫുട്ബോളിൽ അവൻ വളരെയധികം പ്രൊഫഷണലാണ്: പ്രസ്താവനയുമായി കാർലോ ആൻസലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. ഫുട്‌ബോളില്‍ റൊണാള്‍ഡോ ഒരു പ്രൊഫഷണല്‍ ആണെന്നും അതുകൊണ്ടുതന്നെ സഹതാരങ്ങള്‍ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നുവെന്നുമാണ് ആന്‍സലോട്ടി പറഞ്ഞത്.

‘ഫുട്‌ബോളില്‍ റൊണാള്‍ഡോ ഒരു മികച്ച പ്രൊഫഷണല്‍ ആയി തുടരുന്നു. പ്രൊഫഷണല്‍ എന്നതിന് ഏറ്റവും മികച്ച ഒരു ഉദാഹരണമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ടീമംഗങ്ങള്‍ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. റൊണാള്‍ഡോ ഒരു മികച്ച സഹതാരം കൂടിയാണ്,’ റയല്‍ മാഡ്രിഡ് പരിശീലകന്‍ മാഡ്രിഡ് യൂണിവേഴ്‌സലിലൂടെ പറഞ്ഞു.

സ്പാനിഷ് വമ്പന്മാര്‍ക്കായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 131 അസിസ്റ്റുകളും റയല്‍ ജേഴ്സിയില്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.

ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്.

നിലവില്‍ റൊണാള്‍ഡോ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് കളിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് തകര്‍പ്പന്‍ ഫോമിലാണ് പോര്‍ച്ചുഗല്‍. ഈ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയിരുന്നു. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.

സ്‌കോട്ലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. സ്‌കോട്ലാന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ പോര്‍ച്ചുഗലിനായി വിജയഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു.

അതേസമയം ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് സൗദി വമ്പന്മാരായ അല്‍ നസറിനൊപ്പമുള്ള മത്സരങ്ങളാണ്. നിലവില്‍ സൗദി പ്രോ ലീഗില്‍ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും സമനിലയുമായി നാലു പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് അല്‍ നസര്‍. അല്‍ റെയ്ദിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ അല്‍ ഫെയ്ഹയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് അല്‍ നസര്‍ തിരിച്ചുവന്നത്.

സൗദി ലീഗില്‍ സെപ്റ്റംബര്‍ 13നാണ് അല്‍ നസറിന്റെ മത്സരമുള്ളത്. അല്‍ അഹ്‌ലി സൗദിക്കെതിരെയാണ് ലൂയിസ് കാസ്ട്രോയും കൂട്ടരും കളിക്കുക. അല്‍ അഹ്‌ലിയുടെ തട്ടകമായ അല്‍ അവാല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Carlo Anceloti Praises Cristaino Ronaldo

We use cookies to give you the best possible experience. Learn more