| Tuesday, 22nd September 2015, 7:44 am

ചൊവ്വാഴ്ച്ചകളില്‍ ഗുഡ്ഗാവില്‍ ഇനി കാറുകളോടില്ല; 'കാര്‍ ഫ്രീ ഡേ' നടപ്പിലാക്കി ട്രാഫിക് പോലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഡ്ഗാവ്: നഗരത്തെ ഗതാഗത കുരുക്കില്‍ നിന്നും ഒഴിച്ചു നിര്‍ത്തുക ജനങ്ങളെ മറ്റു ഗതാഗത സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുഡ്ഗാവില്‍ ചൊവ്വാഴ്ച്ചകളില്‍ കാര്‍ ഫ്രീ ഡേ നടപ്പിലാക്കുന്നു. ഇന്ന് മുതലാണ് ഈ സംവിധാനം നിലവില്‍ വരിക. “വേള്‍ഡ് കാര്‍ ഫ്രീ ഡേ” യുടെ പശ്ചാത്തലത്തിലാണ് ഗുഡ്ഗാവില്‍ കാര്‍ ഫ്രീ ഡേ നടപ്പിലാക്കുന്നത്.

എല്ലാ ചൊവ്വാഴ്ച്ചയും രാവിലെ ഏഴ് മണിമുതല്‍ വൈകീട്ട് എഴ് മണിവരെയായിരിക്കും നഗരത്തില്‍ കാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുക. നഗരത്തിലെ സിറ്റി ട്രാഫിക് പോലീസാണ് ഈ പുതിയ ആശയത്തിന് പിന്നില്‍. കാറുകളില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഇതുമായി ബന്ധപ്പെട്ട ബോധവല്‍കരണം നല്‍കും. വിവിധ സ്ഥാപനങ്ങള്‍ വഴിയും സ്‌കൂളുകള്‍ വഴിയുമെല്ലാം കാര്‍ ഫ്രീ ഡേയില്‍ കാറുകള്‍ പുറത്തിറക്കരുതെന്ന സന്ദേശം ആളുകളിലെത്തിക്കും നല്‍കും.

ഗുഡ്ഗാവില്‍ ഒരു ലക്ഷത്തോളം കാറുകളാണ് ഒരു വര്‍ഷം പുറത്തിറങ്ങുന്നതെന്നും കാര്‍ ഫ്രീ ഡേ എന്ന വെല്ലുവിളി നടപ്പിലാക്കാന്‍ പറ്റിയ മികച്ച സമയം ഇതാണെന്നും പോലീസ് ജോയിന്റ് കമ്മീഷണര്‍ ഭാര്‍തി അറോറ പറഞ്ഞു.

ഗതാഗത തിരക്കേറിയ ഡി.എല്‍.എഫ് സൈബര്‍ സിറ്റി, സൈബര്‍ പാര്‍ക്ക് പ്രദേശം, ഗോള്‍ഫ് കോഴ്‌സ് റോഡ്, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിസലായിരിക്കും ഈ കാമ്പയിന്‍ കൂടുതല്‍ കേന്ദ്രീകരിക്കുക. ഇവിടങ്ങളിലെല്ലാം 20 ഓളം ക്രെയിനുകള്‍ വിന്യസിക്കും. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ ഈ ക്രെയിന്‍ ഉപയോഗിച്ച് ലെയ്‌സര്‍ വാലി പാര്‍ക്കിലേക്ക് കൊണ്ടു പോകും.

അതേസമയം കാറുകളോടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ കാറുകള്‍ റോഡിലിറക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികളൊന്നും ഉണ്ടാകില്ല

സൈബര്‍ പാര്‍ക്കിലും മറ്റ് വാണിജ്യ പാര്‍ക്കിങ് സ്ഥലങ്ങളിലും മാത്രമായിരിക്കും പാര്‍ക്കിങ് സൗകര്യമുണ്ടാവുക. ട്രെയിന്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മെട്രോസ്‌റ്റേഷനുകളില്‍ ബസ് സര്‍വ്വീസും ഏര്‍പ്പെടുത്തും.

We use cookies to give you the best possible experience. Learn more