ജയ്പൂർ: ഗുജറാത്ത് തീരത്ത് നിന്ന് 1,800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും (എ.ടി.എസ്) ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐ.സി.ജി) ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. പിടിച്ചെടുത്ത 311 കിലോഗ്രാം മയക്കുമരുന്ന് ശേഖരവും മെത്താംഫെറ്റാമൈൻ ആണെന്ന് സ്ഥിരീകരിച്ചു.
ക്രിസ്റ്റൽ മെത്ത് അല്ലെങ്കിൽ ഐസ് എന്നും ഇത് അറിയപ്പെടുന്നു. തമിഴ്‌നാട്ടിലേക്ക് കടത്താനിരിക്കെയായിരുന്നു മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യൻ മാരിടൈം ബൗണ്ടറി ലൈനിനുള്ളിൽ (IMBL) ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ കടലിൽ നിന്നാണ് ഏകദേശം 1,800 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്നുകൾ കടത്തുന്ന ബോട്ടും അതിലെ ജീവനക്കാരും ഐ.എം.ബി.എൽ കടന്ന് പാകിസ്ഥാന്റെ സമുദ്ര മേഖലയിലേക്ക് കയറിയതിനാൽ പിടികൂടാൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏപ്രിൽ 12, 13 തീയതികളിലെ രാത്രിയിൽ ഗുജറാത്ത് തീരപ്രദേശത്ത് നിന്ന് ഐ.എം.ബി.എല്ലിന്റെ ഇന്ത്യൻ ഭാഗത്ത് ഏകദേശം 400 കിലോഗ്രാം മയക്കുമരുന്ന് കൈമാറുമെന്ന് ഇൻസ്പെക്ടർ ജെ.എം പട്ടേലിന് രഹസ്യ വിവരം ലഭിച്ചെന്നും ഇതിന് പിന്നാലെയാണ് ഓപ്പറേഷൻ നടത്തിയതെന്നും എ.ടി.എസിലെ ഡി.ഐ.ജി സുനിൽ ജോഷി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇത്രയും കിലോഗ്രാം മെത്താംഫെറ്റാമൈൻ നീലാബറലുകളിൽ വാട്ടർപ്രൂഫ് കവറുകളിൽ പൊതിഞ്ഞ് കപ്പലിനടിയിൽ കടലിൽ മുങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു കൊണ്ടുവന്നിരുന്നതെന്നും ഡി.ഐ.ജി സുനിൽ ജോഷി പറഞ്ഞു.
‘കടലിൽ നിന്നാണ് ഈ ചരക്ക് കണ്ടെടുത്തത്, എ.ടി.എസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മയക്കുമരുന്ന് കള്ളക്കടത്തിനെതിരെയുള്ള പോരാട്ടത്തിൽ ഏജൻസികൾ തമ്മിലുള്ള ശക്തമായ സഹകരണമാണ് ഈ വിജയകരമായ പ്രവർത്തനം കാണിക്കുന്നത്,’ ഐ.സി.ജി ഔദ്യോഗിക എക്സിൽ പോസ്റ്റ് ചെയ്തു.
മയക്കുമരുന്ന് പിടിച്ചെടുത്തതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് എത്തി. രാജ്യത്ത് മയക്കുമരുന്ന് കടത്തൽ വ്യാപകമാകുന്നുവെന്ന് കോൺഗ്രസ് വിമർശിച്ചു.
‘ഇന്നലെ രാത്രി ഗുജറാത്ത് തീരത്ത് നിന്ന് 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് കള്ളക്കടത്തിന്റെ കവാടമായി ഗുജറാത്ത് മാറിയിരിക്കുന്നു. ഗുജറാത്ത് തീരത്ത് നിന്ന് പലപ്പോഴും മയക്കുമരുന്ന് പിടികൂടാറുണ്ട്. യുവാക്കളെ നശിപ്പിക്കുന്ന മയക്കുമരുന്ന് വ്യാപാരം തടയുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. മുൻകാലങ്ങളിൽ ബി.ജെ.പി നേതാക്കളുമായി മയക്കുമരുന്ന് കടത്തുകാർക്കുള്ള ബന്ധം തുറന്നുകാട്ടപ്പെട്ടു. സർക്കാരിന്റെ അഴിമതിയാണ് ഇതിനെല്ലാം കാരണം,’ കോൺഗ്രസ് രാജ്യസഭാ എം.പി ശക്തിസിങ് ഗോഹിൽ എക്‌സിൽ പോസ്റ്റ് ചെയ്തു.
2024 ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്ത് നിന്ന് ഇന്ത്യൻ ഏജൻസികൾ ഒരു ഇറാനിയൻ മത്സ്യബന്ധന ബോട്ടിൽ നിന്നും 3,300 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. 20,000 കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്നായിരുന്നു പിടിച്ചെടുത്തത്. 2024 നവംബറിൽ, അറബിക്കടലിൽ മറ്റൊരു ഇറാനിയൻ കപ്പലിൽ നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റാമൈനും അധികൃതർ പിടിച്ചെടുത്തിരുന്നു.
Content Highlight: Captured: Rs 1,800 crore drugs dumped off the Gujarat coast