| Tuesday, 15th February 2022, 12:06 pm

ഫ്രീഡം കണ്‍വോയ് ട്രക്ക് സമരം; 50 വര്‍ഷങ്ങള്‍ക്കിപ്പുറം കാനഡയില്‍ എമര്‍ജന്‍സി പവര്‍ ഉപയോഗിക്കാന്‍ ട്രൂഡോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒട്ടാവ: കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ ഫ്രീഡം കണ്‍വോയ് പ്രതിഷേധങ്ങളെ എമര്‍ജന്‍സി പവര്‍ ഉപയോഗിച്ച് തടയാനൊരുങ്ങി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

കൊവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനുമെതിരെ റോഡില്‍ ട്രക്കുകള്‍ നിരത്തി നടത്തുന്ന സമരപരിപാടികളെ നേരിടാനാണ് ട്രൂഡോ പുതിയരീതി സ്വീകരിച്ചിരിക്കുന്നത്.

തിങ്കളാഴ്ചയായിരുന്നു സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി എമര്‍ജന്‍സി പവര്‍ ഉപയോഗിക്കാനുള്ള തീരുമാനം ട്രൂഡോ എടുത്തത്. വളരെ വിരളമായി മാത്രമാണ് എമര്‍ജന്‍സി പവര്‍ രാജ്യത്ത് ഉപയോഗിക്കുന്നത്.

കാനഡയില്‍ താരതമ്യേന സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കെ, എമര്‍ജന്‍സി പവര്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ മാത്രം സംഭവമാണ് ഇത്.

ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായി പിയറി ട്രൂഡോയുടെ ഭരണകാലത്താണ് മുമ്പ് എമര്‍ജന്‍സി പവര്‍ ഉപയോഗിച്ചിട്ടുള്ളത്. 1970ലെ ഒക്ടോബര്‍ ക്രൈസിസ് സമയത്തായിരുന്നു ഇത്.

”എമര്‍ജന്‍സി ആക്ട് നടപ്പില്‍ വരുത്തിയിരിക്കുകയാണ് ഫെഡറല്‍ ഗവണ്‍മെന്റ്. പൊതുസ്ഥലങ്ങളും അതിര്‍ത്തികളും കയ്യേറിയുള്ള സമരങ്ങളെ നേരിടുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിന് വേണ്ടിയാണിത്,” വാര്‍ത്താ സമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു.

സമരം നേരിടാന്‍ നിലവിലെ സ്ഥിതിയില്‍ പട്ടാളത്തെ വിന്യസിക്കില്ലെന്നും, എന്നാല്‍ സമരക്കാരെ അറസ്റ്റ് ചെയ്യാനും ട്രക്കുകള്‍ പിടിച്ചെടുക്കാനും സമരത്തിന്റെ ഫണ്ടിങ് നിരോധിക്കാനുമുള്ള അധികാരം കൂടുതലായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഒട്ടാവയിലെ റോഡുകളിലും കാനഡ-അമേരിക്ക അതിര്‍ത്തിയിലും സമരക്കാര്‍ തടസം സൃഷ്ടിക്കുന്നു എന്നാണ് സര്‍ക്കാര്‍ വാദം.

നേരത്തെ ട്രക്ക് നിരത്തിയുള്ള സമരരീതി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.

കനേഡിയന്‍ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സിലെ എമര്‍ജന്‍സി സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പിന്നീട് ട്വിറ്ററിലും ട്രൂഡോ ഇക്കാര്യം പങ്കുവെച്ചിരുന്നു.

”എല്ലാവരും കൊവിഡ് കാരണം മടുത്തിരിക്കുകയാണ്. എന്നാല്‍ ഈ സമരങ്ങളല്ല കൊവിഡിനെ മറികടക്കുന്നതിനുള്ള ഉപാധി.

കാനഡക്കാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അവരുടെ സര്‍ക്കാരുമായി വിയോജിക്കാനും സമരം ചെയ്യാനും അവരുടെ ശബ്ദം ഉയര്‍ത്താനുമുള്ള അവകാശമുണ്ട്.

ആ അവകാശം നമ്മള്‍ എന്നും സംരക്ഷിക്കും. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, നമ്മുടെ സമ്പദ് വ്യവസ്ഥയെയും, ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും തടസപ്പെടുത്താനുള്ള അവകാശം സമരക്കാര്‍ക്കില്ല. ഇത് അവസാനിപ്പിക്കണം,” ട്രൂഡോ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ കുറെ ദിവസങ്ങളായി തലസ്ഥാനനഗരമായ ഒട്ടാവയില്‍ ‘ഫ്രീഡം കണ്‍വോയ് 2022’ (Freedom Convoy 2022)ന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടന്നുവരികയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കിയതിനുമെതിരെയാണ് പ്രതിഷേധം.

അമേരിക്ക-കാനഡ അതിര്‍ത്തി കടക്കണമെങ്കില്‍ വാക്സിന്‍ നിര്‍ബന്ധമാക്കിയതും പ്രതിഷേധത്തിനിടയാക്കി.

കാനഡയില്‍ ആരംഭിച്ച ഫ്രീഡം കണ്‍വോയ് സമരങ്ങള്‍ ഇപ്പോള്‍ ഫ്രാന്‍സ് അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.


Content Highlight: Canada’s Justin Trudeau Invokes Emergency Powers to end Freedom Convoy Truckers’ Protest

We use cookies to give you the best possible experience. Learn more