ലഖ്‌നൗ: ദശലക്ഷക്കണക്കിന് ആളുകൾ പ്രയാഗ്‌രാജിലെ (പഴയ അലഹബാദിലെ) കുംഭമേളയിൽ പങ്കെടുക്കാനെത്തുമ്പോൾ ഗംഗ, യമുന നദികളിലെ മലിനീകരണ തോതിൽ ആശങ്ക ഉയർത്തി പരിസ്ഥിതി പ്രവർത്തകർ.
ഏകദേശം 40 ദശലക്ഷത്തോളം ആളുകൾ ഒരേസമയം നദിയിൽ കുളിക്കുന്നത് മൂലമുണ്ടാകുന്ന മലിനീകരണത്തിൽ നിന്ന് രക്ഷപ്പെടാൻ നദിയുടെ ആവാസവ്യവസ്ഥയ്ക്ക് കഴിയുമോ എന്നതാണ് പ്രധാന ആശങ്ക.
അടുത്തിടെയാണ് ദൽഹിയിലെ യമുന നദിയിൽ വിഷാംശമുള്ള നുരയും പതയും ഉണ്ടായത്. വ്യാവസായിക മാലിന്യങ്ങളും നഗര മാലിന്യങ്ങളും നദിയിലേക്കാണ് ഒഴുക്കാറുള്ളത്. നദിയിൽ ശുദ്ധീകരിക്കാതെ മലിനജലം ഒഴുക്കുന്നതിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ വിവിധ ഉത്തരവുകൾ നൽകിയിട്ടും സർക്കാർ പ്രായോഗികമായി ഒന്നും ചെയ്തില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.
അടുത്തിടെ ബുല്ലുവ ഘട്ട് മുതൽ റസൂലാബാദ് ഘട്ട് വരെയുള്ള ഭാഗത്ത് നിരവധി മലിനജല തോടുകൾ നദിയിലേക്ക് ഒഴുകുന്നതായി കണ്ടെത്തിയിരുന്നു. അവയിൽ സംസ്ക്കരിക്കാത്ത മാലിന്യങ്ങൾ ഒഴുകുന്നു. ഈ മലിനജല ലൈനുകളിൽ ഭൂരിഭാഗവും കുളിക്കടവുകൾക്ക് തൊട്ടടുത്താണ്. നദിയുടെ മറുകരയിലുള്ള ആരെൽ ഘട്ടിലും ഇതേ അവസ്ഥയാണ്. ത്രിവേണി സംഗമത്തിന് തൊട്ടുമുമ്പ് എണ്ണമറ്റ മലിനജല തോടുകൾ നദിയിലേക്ക് ഒഴുകുന്നുണ്ട്.
ഗംഗയിലും യമുനയിലും മത്സ്യങ്ങൾ ചത്തു പൊങ്ങിക്കിടക്കുന്ന കാഴ്ച ഇപ്പോൾ പതിവായിരിക്കുകയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കെ കഴിഞ്ഞ ദശകത്തിൽ നമാമി ഗംഗാ പദ്ധതിക്കായി 40,000 കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ പുഴ ശുചീകരണം മാത്രം നടന്നില്ല. ഗംഗയെ ശുദ്ധീകരിക്കുന്നതിന് പകരം, അതിൻ്റെ പോഷകനദികളിൽ ജലവൈദ്യുത പദ്ധതികൾ അനുവദിച്ചുകൊണ്ട്, ഗംഗയുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും വലിയ വിമർശനം ഉയരുന്നുണ്ട്.
കുംഭമേള അവസാനിച്ചുകഴിഞ്ഞാൽ ഗംഗയുടെ ആവാസവ്യവസ്ഥയ്ക്ക് മറ്റൊരു വലിയ പ്രഹരം നേരിടേണ്ടിവരും. ഗംഗയിലെ ജലം വളരെ മലിനമാവുകയും കൂടുതൽ വിഷലിപ്തമാവുകയും ചെയ്യുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മതപരമായ ചടങ്ങായ മഹാ കുംഭം ജനുവരി 13 ന് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ആരംഭിച്ചു. 44 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിൽ 450 ദശലക്ഷത്തോളം ആളുകൾ എത്തിച്ചേരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ പരിപാടിയിൽ, നാല് പ്രധാന സ്നാന ദിനങ്ങൾ ഉണ്ടായിരിക്കും, ഓരോന്നിനും ഏകദേശം 40- 50 ദശലക്ഷം ആളുകൾ ഒത്തുചേരാം. 50 ദശലക്ഷം ആളുകൾ ഉള്ള ഒരു ദിവസം ഏകദേശം 16.44 ദശലക്ഷം ലിറ്റർ മലിനജലം ഉത്പാദിപ്പിക്കപ്പെടും.
ഉത്തർപ്രദേശ് സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിന് (എൻ.ജി.ടി) നൽകിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, പ്രതിദിനം ഏകദേശം 471.93 ദശലക്ഷം ലിറ്റർ (എം.എൽ.ഡി) മലിനജലം പ്രയാഗ്‌രാജിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഏകദേശം 128 എം.എൽ.ഡി ശുദ്ധീകരിക്കാത്ത മലിനജലം നേരിട്ട് ഗംഗയിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട്.
ഡിസംബറിൽ ഉത്തർപ്രദേശ് സർക്കാർ എൻ.ജി.ടിക്ക് സമർപ്പിച്ച ഏറ്റവും പുതിയ സത്യവാങ്മൂലത്തിൽ, മൊത്തം 471.92 എം.എൽ.ഡി മലിനജലത്തിൽ 293 എം.എൽ.ഡി മലിനജലം ഗംഗ, യമുന നദികളുമായി ബന്ധിപ്പിച്ചിട്ടുള്ള 81 ഡ്രെയിനുകളിലേക്ക് ഒഴുകുന്നുണ്ട്. കുംഭമേള നടക്കുമ്പോൾ മലിനജലത്തിന്റെ അളവ് 10 ശതമാനം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. അതായത് 81 ഡ്രെയിനുകളിലെ 216.17 എം.എൽ.ഡി മലിനജലം 237 എം.എൽ.ഡി ആയി ഉയരും.
Content Highlight: Can the Ganga Survive the Kumbh Mela