'മുഖ്യമന്ത്രിയുടെ അറിവോടുകൂടി സ്ത്രീകളായ മാധ്യമപ്രവർത്തകർക്ക് നേരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ പ്രചരണം'
Kerala News
'മുഖ്യമന്ത്രിയുടെ അറിവോടുകൂടി സ്ത്രീകളായ മാധ്യമപ്രവർത്തകർക്ക് നേരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ പ്രചരണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2023, 12:28 pm

തിരുവനന്തപുരം: പി.ആർ ഏജൻസിയെ കൂട്ടുപിടിച്ച് സമൂഹ മാധ്യമങ്ങൾ വഴി സി.പി.ഐ.എം പ്രചരണം നടത്തുന്നത് തങ്ങൾക്കെതിരെ മാത്രമല്ല, സ്ത്രീകൾ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്കെതിരെ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

മുഖ്യമന്ത്രിയുടെ അറിവോട് കൂടി എല്ലാം ചെയ്തിട്ട് അത് മറ്റുള്ളവരുടെ മേൽ ആരോപിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.

‘കേരളത്തിലെ സി.പി.ഐ.എമ്മുകാർ സോഷ്യൽ മീഡിയ എക്സ്പേർട്ടുകളെ കൊണ്ടുവന്ന് എന്തും പറയാൻ മടിക്കാത്തവരാണ്.

കരുവന്നൂർ തട്ടിപ്പിലെ സതീഷ് കുമാർ എന്ന ഒന്നാം പ്രതി വി.ഡി. സതീശൻ ആണെന്ന് പറഞ്ഞ് പ്രചരണം നടത്തിയവരാണ്, സമൂഹ മാധ്യമങ്ങളിലൂടെ.

ഞങ്ങൾക്കെതിരെ മാത്രമല്ലല്ലോ, എല്ലാ മാധ്യമ പ്രവർത്തകർക്കുമെതിരായി സി.പി.ഐ.എം അല്ലേ സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തുന്നത്.

അറിയപ്പെടുന്ന നേതാക്കന്മാരുടെ അക്കൗണ്ട് വാങ്ങിച്ചെടുത്ത് കൈയിൽവെച്ച് എന്ത് വൃത്തികേടും പറയുകയല്ലേ, അവരുടെ അക്കൗണ്ടുകളിലൂടെ. കൗണ്ട്ഡൗൺ ചെയ്യുകയല്ലേ പല സ്ഥാപനങ്ങൾക്കുമെതിരായിട്ട്.

സ്ത്രീകളായ മാധ്യമ പ്രവർത്തകർക്ക് നേരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടത്തിയ മുഖ്യമന്ത്രിയുടെ പാർട്ടിയാണ്. മുഖ്യമന്ത്രിയുടെ അറിവോട് കൂടി.

മുഖ്യമന്ത്രി പറഞ്ഞ് പി.ആർ ഏജൻസിയെ കൂട്ടുപിടിച്ച് എല്ലാം ചെയ്ത് അത് മറ്റുള്ളവരുടെ തലയിൽ ആരോപിക്കുകയാണ്. കൊല്ലങ്ങളായി ഈ മനുഷ്യൻ നടക്കുന്നത് പി.ആർ ഏജൻസിയെ കെട്ടിപ്പിടിച്ചാണ്. അവർ ഉണ്ടാക്കുന്ന കാപ്‌സ്യൂൾ വിതരണം നടത്തിയിട്ടാണ്,’ സതീശൻ പറഞ്ഞു.

Content Highlight: Campaign against women journalists with the knowledge of the Chief Minister says V D Satheesan