| Thursday, 7th November 2019, 5:43 pm

'സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല'; മുഖ്യമന്ത്രി പദം നല്‍കാമെങ്കില്‍ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ മതിയെന്നും ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-ബി.ജെ.പി സഖ്യം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. തെരഞ്ഞെടുപ്പു വേളയില്‍ ധാരണയിലെത്തിയ അധികാര പങ്കിടല്‍ വ്യവസ്ഥ ബി.ജെ.പി നടപ്പാക്കിയാല്‍ മതിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രിപദം നല്‍കാന്‍ തയ്യാറാണെങ്കില്‍ മാത്രം ബി.ജെ.പി ശിവസേനയെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനാ എം.എല്‍.എമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ നിലപാട് ആവര്‍ത്തിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സഖ്യം തകര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ബി.ജെ.പി വാക്കുപാലിച്ചാല്‍ മതി. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ തീരുമാനമെടുത്തത് അംഗീകരിച്ചാല്‍ ബി.ജെ.പിയുടെ ഉന്നതരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. രണ്ടര വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി പദവി ശിവസേനയ്ക്ക് നല്‍കുമെന്ന് ഉറപ്പിച്ചിട്ട് ബി.ജെ.പി വിളിക്കട്ടെ. എന്നാല്‍ ചര്‍ച്ചകള്‍ക്ക് പോവാം. അല്ലെങ്കില്‍ ഞങ്ങളെ വിളിക്കേണ്ടതില്ല.’- ഉദ്ധവ് താക്കറെ പറഞ്ഞു.

‘ആത്മാഭിമാനമുള്ള പാര്‍ട്ടിയാണ് ശിവസേന. ഒറ്റയ്ക്ക് അധികാരം കൈക്കലാക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. തെരഞ്ഞെടുപ്പിലുണ്ടാക്കിയിരുന്ന ധാരണ പ്രകാരം വാക്കു പാലിക്കാന്‍ ബി.ജെ.പി തയ്യാറാകുന്നില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കൊണ്ട് പ്രയോജനമില്ല’.- ഉദ്ധവ് താക്കറെ പറഞ്ഞു.

താക്കറെയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എല്ലാ എം.എല്‍.എമാരും പങ്കെടുത്തിരുന്നു. സേനയുടെ 50:50 ഫോര്‍മുലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

‘സേനാ അധ്യക്ഷന് തീരുമാനമെടുക്കാനുള്ള എല്ലാ അധികാരവും ഞങ്ങള്‍ നല്‍കി. അദ്ദേഹമാണ് ഞങ്ങള്‍ക്ക് അവസാന വാക്ക്. മുഖ്യമന്ത്രിപദം തുല്യമായി വീതിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതു പോലെതന്നെ ശിവസേനയില്‍ നിന്നു മുഖ്യമന്ത്രിയുണ്ടാകും.’- സില്ലോദില്‍ നിന്നുള്ള എം.എല്‍.എ അബ്ദുള്‍ സത്താര്‍ നബി പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ സുധീര്‍ മുംഗട്ടിവാര്‍, ആശിഷ് ഷെലാര്‍ എന്നിവര്‍ ഗവര്‍ണറെ കാണുന്നതിനു മുമ്പാണ് അടിയന്തരമായി സേന യോഗം ചേര്‍ന്നത്.

അതേസമയം, എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിരവധി സേനാ എം.എല്‍.എമാര്‍ ദേവന്ദ്ര ഫഡ്‌നാവിസുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് ബി.ജെ.പി. അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എം.എല്‍.എമാരോട് റിസോര്‍ട്ടിലേക്ക് മാറാന്‍ ശിവസേനാ അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more