| Sunday, 8th September 2019, 2:53 pm

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ തിസീസ് സമര്‍പ്പണം വൈകിപ്പിച്ച് വകുപ്പ് എച്ച്.ഒ.ഡി

രോഷ്‌നി രാജന്‍.എ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളില്‍ കുടുങ്ങി തന്റെ പി.എച്ച്.ഡി തിസീസ് അംഗീകാരം ലഭിക്കാന്‍ വൈകിയെന്ന് യുവതി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എം.ഫില്ലും കഴിഞ്ഞ്,പി.എച്ച്.ഡി ചെയ്യുന്ന സിന്ധു പി സിന്ധൂപ് ആണ് തിസീസ് സമര്‍പ്പിക്കുന്നതിനായി താന്‍ നേരിട്ട വിഷമഘട്ടങ്ങളെ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

ഔദ്യോഗികമായ നടപടികള്‍ക്കുശേഷം ആഗസ്റ്റ് 30 ന് മലയാള കേരള പഠനം വിഭാഗത്തിലാണ് സിന്ധു ഗവേഷണപ്രബന്ധം സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 6 നായിരുന്നു എച്ച്.ഒ.ഡി യുടെ അംഗീകാരത്തോടെ പ്രബന്ധം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. എന്നാല്‍ മലയാള വിഭാഗം എച്ച്. ഒ.ഡി ഡോ.എന്‍ തോമസ്‌കുട്ടി വ്യക്തമായ കാരണങ്ങള്‍ നിരത്താതെ തിസീസ് സമര്‍പ്പണം വൈകിപ്പിക്കുകയായിരുന്നു.

എച്ച്.ഒ.ഡിയുടെ വിദ്യാര്‍ത്ഥി-സ്ത്രീവിരുദ്ധമായ നടപടികള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചതിനാലും താനൊരു ദളിത് വിദ്യാര്‍ത്ഥിയായതിനാലും ആണ് എച്ച്.ഒ.ഡി തിസീസ് വൈകിപ്പിക്കാന്‍ കാരണമെന്നും സിന്ധു പറഞ്ഞു.

തനിക്കുശേഷം തിസീസ് സമര്‍പ്പിച്ചിരുന്നവര്‍ക്ക് മിനുട്ടുകള്‍ക്കകം തന്നെ എച്ച്.ഒ.ഡി ഒപ്പിട്ടുനല്‍കുകയും,തന്റെ ഫയല്‍ മാറ്റിവയ്ക്കുകയുമായിരുന്നു. കാരണമറിയാന്‍ നാലിന് എച്ച്.ഒ.ഡി യെ ചെന്നുകണ്ടപ്പോള്‍ നിയമപരമായ നടപടികള്‍ക്കു സമയം വേണം എന്നാണ് പറഞ്ഞത്. എന്നാല്‍ ആഗസ്റ്റ് 30 ന് എച്ച്.ഒ.ഡി ചെയര്‍പേഴ്സണ്‍ ആയ ഡോക്ടറല്‍ കമ്മിറ്റികൂടി പരിശോധിച്ചാണ് ആ കമ്മിറ്റിയുടെ ശുപാര്‍ശയോടെ മലയാള വിഭാഗത്തില്‍ തിസീസ് സമര്‍പ്പിച്ചത്.

തന്റെ തിസീസ് സംബന്ധമായ രേഖകള്‍ വീണ്ടും പരിശോധിക്കേണ്ടി വന്നത് കടുത്ത വിവേചനമാണെന്നും മറ്റുള്ള ഗവേഷകര്‍ക്ക് തെളിയിക്കേണ്ടതില്ലാത്ത വിശ്വാസ്യതയും സത്യസന്ധതയും തനിക്ക് തെളിയിക്കേണ്ടി വന്നുവെന്നും സിന്ധു പറയുന്നു. ദളിത് വിദ്യാര്‍ത്ഥിയായ തനിക്ക് നേരിടേണ്ടി വന്ന അവസ്ഥ മറ്റുള്ള ദളിത് വിദ്യാര്‍ത്ഥികളും നിരന്തരമായി അനുഭവിച്ചുകൊണ്ടിക്കുകയാണെന്നും സിന്ധു തന്റെ എഫ്.ബി പേജിലൂടെ പറഞ്ഞു.

ഗവേഷണ സംഘടനയായ എ.കെ.ആര്‍.എസ്.എ യ്ക്ക് പരാതിനല്‍കിയതിനെ തുടര്‍ന്ന് അവര്‍ ഇടപെട്ടതുകൊണ്ട് സെപ്റ്റംബര്‍ 6 ന് വൈകീട്ട് അവസാന നിമിഷത്തിലാണ് എച്ച്.ഒ.ഡി തിസീസില്‍ ഒപ്പുവച്ചത്.

കീഴാളവാദവും ദളിത് വാദവും പുസ്തകമെഴുതാനും പ്രംഗിക്കാനും കരിയറിന് പോറല്‍വരാത്ത വിധം പ്രയോഗിക്കാനുമുള്ള അക്കാദമിക്ക് ടൂള്‍ ആണെന്ന് കരുതുന്നവരുണ്ടെന്നും സിന്ധു കൂട്ടിച്ചേര്‍ക്കുന്നു.

എച്ച്.ഒ.ഡി യുടെ നടപടിക്കെതിരെ വനിതാസെല്ലില്‍ പരാതിപ്പെടാല്‍ ഇരിക്കുകയാണെന്നും സിന്ധു പറഞ്ഞു. നിലവില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി യ്ക്കും ഡയക്ടറേറ്റ് റിസല്‍ച്ചിലും പരാതി നല്‍കിയിട്ടുണ്ട്.

സിന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒടുവില്‍, Ph.D തീസിസ് സബ്മിറ്റ് ചെയ്തു. സെപ്തം.6നു വൈകിട്ട് 5മണിക്ക്, അവസാനദിവസം, അവസാന മിനുട്ടില്‍. പക്ഷെ സന്തോഷം നഷ്ടപ്പെട്ടിരുന്നു.
2009ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മലയാള കേരള പഠന വിഭാഗത്തിന്റെ പടി കയറി, എം. ഫില്‍ ബാച്ചിലെ 5പേരില്‍ ഒരാള്‍ ആയി, പഠിപ്പിച്ച അധ്യാപകന്റെ സഹപാഠിയായി എത്താന്‍ കഴിഞ്ഞതിലെ, ലോകം കീഴടക്കിയ സന്തോഷം, സെമിനാര്‍, സംവാദങ്ങള്‍, അധ്യാപകര്‍, പ്രിയസൗഹൃദങ്ങള്‍, രാവ് പകലാക്കി നേടിയെടുത്ത jrf., സ്ത്രീ വിരുദ്ധരും വിദ്യാര്‍ത്ഥി വിരുദ്ധരുമായ അധികാരികളെ പ്രതിരോധിച്ച സംഘബോധം, വ്യക്തിപരവും സാങ്കേതികവുമായ നിരവധി കാരണങ്ങളില്‍ കൈവിട്ടു പോവുകയും തിരിച്ചു പിടിക്കുകയും ചെയ്തുകൊണ്ടിരുന്ന ഗവേഷണം..ആഹ്ലാദങ്ങള്‍ ഒരുപാട് ഉണ്ട്.. എന്നാല്‍ യാതനാഭരിതമായ ഒരാഴ്ചത്തെ സബ്മിഷന്‍ അനുഭവങ്ങള്‍ കഴിഞ്ഞു തിരിച്ചിറങ്ങുമ്പോള്‍ അതെല്ലാം നഷ്ടമായിരിക്കുന്നു.
വ്യക്തിപരമായ അനുഭവങ്ങളുടെയും അക്കാദമികമായ ബോധ്യങ്ങളുടെയും പിന്‍ബലത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍, എന്റെ അധ്യാപകര്‍ക്കും സഹഗവേഷകര്‍ക്കും മുന്നില്‍ കുറ്റവാളിയും ‘കുറ്റംചെയ്യാന്‍ സാധ്യത’ ഉള്ള ആളും ആയി വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനരാഹിത്യം തെളിയിക്കുക എന്നത് എന്റെ അന്തസ്സിന്റെ പ്രശ്‌നമായതു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ്.
ഒഫീഷ്യല്‍ ആയ നടപടികള്‍കള്‍ക്ക് ശേഷം കഴിഞ്ഞ ആഗസ്ത് 30നാണ് ഗവേഷണപ്രബന്ധം റിസര്‍ച്ച് ഗൈഡ് മുഖേന departmetn സമര്‍പ്പിച്ചത്. സെപ്റ്റം.6ന് കാലാവധി തീരും. സെപ്റ്റം.3നും 4നുമായി രണ്ട് വട്ടം വകുപ്പധ്യക്ഷനെ നേരില്‍ കണ്ട് എന്റെ ഫയല്‍ ഒപ്പിട്ട് forwrd ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും സെപ്തം. 6ന് ഉച്ച വരെ അത് വകുപ്പ് തലവന്റെ മേശയില്‍ ഇരുന്നു.
അതിനിടക്ക് എനിക്കൊപ്പം ഡോക്ടറെല്‍ കമ്മറ്റി കഴിഞ്ഞ് 4നും 5നുമായി thesis വെക്കാന്‍ വന്നവര്‍ എനിക്ക് മുന്നിലൂടെ മിനുട്ട്കള്‍ക്കകം വകുപ്പ്തലവന്റെ ഒപ്പ് വാങ്ങി കടന്നുപോയി സബ്മിഷന്‍ നടത്തി. ഓരോ തവണയും ഓഫീസ് ജീവനക്കാര്‍ എടുത്തു മുകളില്‍ വെച്ചു കൊണ്ടിരുന്ന ഫയല്‍, HoD എടുത്തു മാറ്റിവെച്ചിരിക്കുന്നതു പല തവണ കണ്ടു.
ഇതു ബോധ്യപ്പെട്ടപ്പോള്‍ 4നു ഉച്ചക്ക് ശേഷം HoD യെ കാണാന്‍ വീണ്ടും കയറി. പനിയും തലവേദനയും കാരണമുള്ള അവശത, അടുപ്പക്കാരുടെ അടുത്ത് നിര്‍ത്തി പോന്ന പനി പിടിച്ച രണ്ടു വയസ്സുകാരി മകളുടെ ഓര്‍മ്മ, സഹഗവേഷകരുടെ സഹതാപത്തിനു മുന്നില്‍ വെച്ചുണ്ടായ വിവേചനത്തിന്റെയും ബഹിഷ്‌കരണത്തിന്റെയും മുറിവ്,, അപമാനവും നിസ്സഹായതയും ഒറ്റപ്പെടലിന്റെ മനോവേദനയും കൊണ്ട് ഇടറിയ ശബ്ദത്തില്‍ എന്റെ ഫയല്‍ മാറ്റിവെക്കാനുള്ള കാരണം അന്വേഷിച്ചു. നിയമപരമായ വെരിഫിക്കേഷനു സമയം വേണം എന്ന് മറുപടി കിട്ടി.
ആഗസ്ത് 26നു HoD chairperson ആയ, doctoral കമ്മിറ്റികൂടി verify ചെയ്തു ആ കമ്മിറ്റിയുടെ ശുപാര്‍ശയോടെയാണ് dept. ല്‍ thesis സമര്‍പ്പിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ എന്റെ സഹഗവേഷകര്‍ക്ക് തടസ്സമില്ലാതെ കാര്യങ്ങള്‍ നടന്നു കിട്ടുകയും ചെയ്തു. വീണ്ടും verify ചെയ്യപ്പെടുക എന്നുള്ളത് കടുത്ത വിവേചനമാണെന്നും അവര്‍ക്ക് ആര്‍ക്കും തെളിയിക്കേണ്ടതില്ലാത്ത വിശ്വാസ്യതയും സത്യസന്ധതയും ഞാന്‍ തെളിയിക്കേണ്ടതുണ്ട് എന്നും മനസ്സിലായി. ഗവേഷണം, academic പ്രവര്‍ത്തനങ്ങള്‍, ഒഫീഷ്യല്‍ ഫോര്മാലിറ്റിസ്, എന്നിവയുടെ കാര്യത്തില്‍ മറ്റു ഗവേഷകരുടെ ഒട്ടും പിറകില്‍ അല്ലെന്നു സ്വയംബോധ്യം ഉണ്ടായിരുന്നിട്ടും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി.
അന്ന്, തെറ്റ് ചെയ്യാത്തവര്‍ എന്തിനു കരയുന്നു എന്നു ചോദിച്ചവരോട് ഒരു കാര്യം ഇപ്പോള്‍ പറയട്ടെ..
വീട്ടുപണിയും മറ്റു പലതരത്തിലുള്ള കൂലിപണികളും ചെയ്തും പലിശക്ക് കടം വാങ്ങിയും ഒക്കെയാണ് എന്നെപോലെയുള്ളവരെ രക്ഷിതാക്കള്‍ ഉന്നതവിദ്യാഭ്യാസത്തിലേക്ക് വണ്ടിക്കൂലി തന്നു വിടുന്നത്. ഉപ്പോ വെളിച്ചെണ്ണയോ വാങ്ങാനുള്ള കാശു മറിച്ച പോക്കെറ്റുമണിയും ഹോസ്റ്റലില്‍ഫീസുംകൊണ്ട് ഉള്ള് കടഞ്ഞു വണ്ടികയറിയ അനുഭവം ധാരാളമുണ്ട്.
അത് അനുഭവിക്കാത്ത കീഴാള -ദളിത് വിദ്യാര്‍ത്ഥികള്‍ കുറവായിരിക്കും. ഈ കണ്ണീരും ഒരു വീടിന്റെ മുഴുവന്‍ നെഞ്ചിടിപ്പും ഒറ്റക്ക് പേറിയാണ് അവര്‍ മേലധികാരിക്കു മുന്നില്‍ നില്‍ക്കുന്നത്.അപ്പോള്‍ വാക്ക്‌കൊണ്ട്,നോക്കു കൊണ്ട് അനുഭവിക്കേണ്ടി വരുന്ന ചെറിയ ഹിംസ പോലും വ്യക്തിപരംഅല്ലാതായിത്തീരും. മകന്‍/മകള്‍ കോളേജില്‍ ആണ് എന്നു പണിസ്ഥലത്തിരുന്നു വീമ്പു പറയുന്ന പങ്കപ്പാട്കാരെ ഓര്‍മ വരും.
അവരും കൂടപ്പിറപ്പുകളും മണ്ണിനടിയില്‍ ആയിപോയ അപ്പൂപ്പനും വരെ ഉള്ളില്‍ നിറഞ്ഞു കവിയും.കണ്ണീരായി പുറത്ത് വരും. കവിതയായല്ല, കണ്ണീരായി. ഏതു activismത്തേക്കാളും സത്യസന്ധവും നിര്‍മലവും ആണ് ആ കണ്ണീര്‍ എന്നു കരുതുന്നതു കൊണ്ട് കരയുന്നത് എനിക്ക് കുറച്ചിലല്ല, മനുഷ്യത്വത്തിന്റെ ലക്ഷണമാണ്.
സെപ്റ്റം.6ന് ഉച്ചവരെയും എന്റെ ഫയല്‍ HoD യുടെ മേശപ്പുറത്ത് നിന്നു നീങ്ങാതിരുന്നപ്പോള്‍ ഗവേഷക സംഘടനയായ AKRSA ക്കു പരാതി നല്‍കി. Urgent ഇഷ്യൂ ആയതുകൊണ്ട് അവര്‍ ഉടന്‍ HoD യെ പോയി കണ്ടു. അതോടെ അദ്ദേഹം മലക്കം മറിഞ്ഞു. അപേക്ഷയില്‍, ബോധപൂര്‍വ്വം ഡേറ്റ് തെറ്റിച്ച് എഴുതി HoD യെ കുടുക്കാന്‍ കള്ളത്തരം ചെയ്തു,എന്നിങ്ങനെ പല വാദങ്ങള്‍.. dpt പൂര്‍വഗവേഷകര്‍ submit ചെയ്ത രേഖകള്‍ നോക്കി കാര്യങ്ങള്‍ ചെയ്യാന്‍ ആയിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം.അതു പ്രകാരം കിട്ടിയ മാതൃകകളില്‍ submission date എഴുതിയിടത്തു ഞാനും അത് എഴുതി. അതൊക്കെ objection ഇല്ലാതെ ഫോര്‍വേഡ് ചെയ്തിട്ട് ഇത് തെറ്റായതെങ്ങനെ? ഇനി column ബ്ലാങ്ക് ആയി വെച്ച മറ്റു ഗവേഷകരുടെ ഫയല്‍ ഒപ്പിട്ടു കൊടുത്തത് എങ്ങനെ?
. ഈ ഡേറ്റ് ന്റെ എറര്‍ കണ്ടുപിടിക്കാന്‍ ഇത്രനാള്‍ താമസിച്ചതെങ്ങനെ?. ഉത്തരം കിട്ടി. സംശയം തീര്‍ന്നു. ഉത്തരം ഇതാണ്. ‘മറ്റു ഗവേഷകര്‍ രേഖകളില്‍ വ്യാജം കാണിക്കില്ല എന്ന് ഉത്തമബോധ്യമുണ്ട്. ഈ ഗവേഷകയെ വിശ്വാസമില്ല. കള്ളത്തരം കാണിക്കാന്‍ സാധ്യതയുണ്ട്’ dept  വിദ്യാര്‍ത്ഥിയായിരുന്ന 8വര്‍ഷത്തിനിടക്ക് അങ്ങനെഎന്തെങ്കിലും ക്രമക്കേടോ കള്ളത്തരമോ ചെയ്തിട്ടുണ്ട് എങ്കില്‍ വിശദീകരിക്കാന്‍ AKRSA ഭാരവാഹികളും ഞാനും ആവശ്യപ്പെടുമ്പോള്‍ മറുപടിയില്ല. അവിശ്വാസത്തിന്റെ ആവര്‍ത്തനം മാത്രം..
ആലോചിച്ചു നോക്കുമ്പോള്‍ കള്ളത്തരം കാണിക്കില്ലെന്ന് ് ബോധ്യമുള്ള;ബ്ലാങ്ക് പേപ്പറിലും അദ്ദേഹം ഒപ്പിട്ടു നല്‍കാന്‍ തയ്യാറുള്ള ഗവേഷകരില്‍ നിന്നു എനിക്കുള്ള വ്യത്യാസം ഇത്രയുമാണ്
1,ഞാന്‍ ഒരു ദളിത് വിദ്യാര്‍ത്ഥിയാണ്
2,സംഘടനാപരമോ സാമ്പത്തികമോ പദവിപരമോ ആയ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്തയാളാണ്.
3,HoD യുടെ വിദ്യാര്‍ത്ഥി-സ്ത്രീ വിരുദ്ധതക്കെതിരെ പല തവണ പരസ്യമായി പ്രതികരിച്ചയാളാണ്
4,ഈ HoDക്കു കീഴില്‍ ഗവേഷണം തുടങ്ങി, മാനസിക പീഡനങ്ങള്‍ സഹിച്ചു ഒടുവില്‍ യൂണിവേഴ്‌സിറ്റിക്ക് പരാതിനല്‍കി, യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ച മറ്റൊരു ഗൈഡ്‌നു കീഴിലേക്ക് മാറിയ p.k sobith എന്ന ഗവേഷകന്റെ ജീവിതപങ്കാളിയാണ്.
5,മേല്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ഇതേ HoD യാല്‍ നിരവധി തവണ ഒഫീഷ്യല്‍ ഓഡിറ്റിംഗ് നു ഇരയായ ആളാണ്
6.വ്യക്തിപരമായി ഒരു കൈകുഞ്ഞിന്റെ അമ്മയാണ്, തൊഴില്‍ രഹിതയാണ്.
ഇതില്‍ ഏതെങ്കിലും കാരണമാണോ ഇക്കാരണ ങ്ങള്‍ എല്ലാമാണോ എന്നെ ക്കുറിച്ചുളള മുന്‍വിധിക്ക് കാരണം എന്നറിയില്ല. അത് എന്തായാലും ഒരു academic കമ്മ്യൂണിറ്റിയില്‍ നില്‍ക്കുകയും അവിടെതന്നെ തൊഴിലെടുക്കേണ്ടി വരികയും ചെയ്യേണ്ടുന്ന ഒരാളെന്ന നിലക്ക് എന്റെ സത്യസന്ധതയെയും വിശ്വാസ്യതയെയും കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് അദ്ദേഹം വിശദീകരണം നല്‍കേണ്ടതുണ്ട്. അതു ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങാതെ നിവൃത്തിയില്ല.
ഒരു കാര്യം കൂടി പറയാതെ വയ്യ.
ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ജന്മനാ കുറ്റവാളികള്‍ ആണെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടക്കമുള്ളവയുടെ തലപ്പത്ത് ഉള്ളവര്‍ അടങ്ങുന്ന ഒരു പ്രബലവിഭാഗം വിശ്വസിക്കുന്നതായി ഒരു റിപ്പോര്‍ട്ട് അടുത്തിടെ കണ്ടു. അതില്‍ പുതുമയുള്ളതായി തോന്നിയില്ല. 11th ക്ലാസില്‍ അഡ്മിഷനു ചെന്നപ്പോള്‍ കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ന്റെ attestedcopy കാണിച്ചിട്ടും ഒറിജിനല്‍ എടുത്തു കൊണ്ട്വന്ന ശേഷം മാത്രം അഡ്മിഷന്‍ കിട്ടിയത് അനുഭവമുണ്ട്. Cautiondeposit ചോദിച്ചപ്പോള്‍ വണ്ടിക്കൂലി കഴിച്ചു 100രൂപ എടുത്തു നീട്ടിയതിന് ‘ഇങ്ങനെയാണെങ്കില്‍ വല്ല ചില്ലറയും അങ്ങോട്ട് തരാം’ എന്ന് അധിക്ഷേപിക്കപ്പെട്ടതിന്റെ അനുഭവവും ഉണ്ട്.
അധിക്ഷേപങ്ങളോട്,അപമാനങ്ങളോട് നിരന്തരം പടവെട്ടിയാണ് മിക്ക ദളിത് വിദ്യാര്‍ത്ഥികളും യൂണിവേഴ്‌സിറ്റിപോലെ ഒരിടത്തു എത്തുന്നതെന്നാണ് പറഞ്ഞുവന്നത്. എന്നിട്ടും cast based privilageന്റെ വിപരീതം privilage ഇല്ലായ്മ എന്നല്ല ;അധിക്ഷേപം എന്നുതന്നെയാണെന്ന് 19കൊല്ലത്തിനിപ്പുറം, ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രത്തില്‍ വെച്ച്, അതിന്റെ വക്താക്കളുടെയും പ്രയോക്താക്കളുടെയും മധ്യത്തില്‍ വെച്ച് അനുഭവം കൊണ്ടുതന്നെ തിരിച്ചറിയുകയാണ്.
അതിന് മുന്നില്‍ നെഞ്ചുറപ്പോടെ നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അഭിമാനമാണോ ആത്മനിന്ദയാണോ അനുഭവിക്കുന്നതെന്നു തിരിച്ചറിയാനാവുന്നില്ല.. ഇത് ഇവിടെ തുടങ്ങിയതോ ഇവിടെ വെച്ച് അവസാനിക്കുന്നതോ അല്ല എന്ന ഉത്തമബോധ്യമുണ്ട്. അതുകൊണ്ട് ഇത് എന്റെ മാത്രം അനുഭവമല്ല എന്നുറപ്പിച്ചു പറയുന്നു.
കേരളത്തിലെ കീഴാളരായ മനുഷ്യരുടെ അതിജീവനത്തെപറ്റിയുള്ള എന്റെ അന്വേഷണങ്ങളും നിഗമനങ്ങളും സാര്‍ഥകമായി എന്ന ആശ്വാസം മാത്രമാണ് ഇപ്പോള്‍ ഉള്ളത്. കീഴാളവാദവും ദളിത് വാദവും പുസ്തകമെഴുതാനും പ്രസംഗിക്കാനും കരിയറിനു പോറല്‍വരാത്ത വിധം പ്രയോഗിക്കാനുമുള്ള academic tools ആണെന്നു കരുതുന്നവരോട്…
‘ആണോ.. വെരി നൈസ്. ‘..എന്നേ പറയാനുള്ളു.. പക്ഷെ ഏന്തിയും കിതച്ചും രണ്ടടി മുന്നോട്ട് നീങ്ങി നിവര്‍ന്നുനില്‍ക്കുമ്പോഴേക്കും 2നൂറ്റാണ്ടിനു പിന്നിലേക്ക് ആട്ടിയോടിക്കാന്‍ ശ്രമിക്കുന്നവരോട് ആശയപരമായി യുദ്ധം പ്രഖ്യാപിക്കാതെ ജീവിക്കാന്‍ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഇത് എഴുതേണ്ടി വന്നത്. കൂടെനിന്ന പ്രിയമിത്രങ്ങള്‍ക്കും akrsaക്കും ഹൃദയംനിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുന്നു…l

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more