നാരദ കൈക്കൂലി കേസ്; തൃണമൂല്‍ നേതാക്കളുടെ ജാമ്യം റദ്ദാക്കി കൊല്‍ക്കത്ത ഹൈക്കോടതി
national news
നാരദ കൈക്കൂലി കേസ്; തൃണമൂല്‍ നേതാക്കളുടെ ജാമ്യം റദ്ദാക്കി കൊല്‍ക്കത്ത ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th May 2021, 7:41 am

കൊല്‍ക്കത്ത: നാരദ ഒളിക്യാമറ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നാല് പേരുടെ ജാമ്യം റദ്ദാക്കി കൊല്‍ക്കത്ത ഹൈക്കോടതി.

നാലുപേര്‍ക്കും ജാമ്യം അനുവദിച്ച പ്രത്യേക സി.ബി.ഐ കോടതി ഉത്തരവ് സ്റ്റേ ചെയ്തായിരുന്നു ഹൈക്കോടതി നടപടി. തിങ്കളാഴ്ച രാത്രി കേസ്  അടിയന്തരമായി പരിഗണിച്ചായിരുന്നു ജാമ്യം റദ്ദാക്കിയത്.

മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര എം.എല്‍.എ, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

നേരത്തെ തൃണമൂല്‍ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി സി.ബി.ഐ ഓഫീസില്‍ പോയിരുന്നു. ആറുമണിക്കൂറോളം കഴിഞ്ഞാണ് തിരിച്ചുപോയത്.

തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്ത സി.ബി.ഐയുടെ നടപടിയെക്കുറിച്ച് ഇനി കോടതിയില്‍ തീരുമാനമുണ്ടാകട്ടേ എന്നാണ് മമത തിരിച്ചുപോകുമ്പോള്‍ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു നേതാക്കള്‍ക്ക് ജാമ്യം കിട്ടിയത്.

ബംഗാളില്‍ നിക്ഷേപത്തിനു ശ്രമിച്ച വ്യവസായി ഏഴ് തൃണമൂല്‍ എം.പി.മാര്‍ക്കും നാലു മന്ത്രിമാര്‍ക്കും ഒരു എം.എല്‍.എക്കും പൊലീസിനും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സംഭവം വന്‍ രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Calcutta HC stays bail order of TMC ministers MLA