പൗരത്വ ഭേദഗതി നിയമത്തില്‍ കേരളം പ്രക്ഷോഭത്തിലേക്കെന്ന് മുഖ്യമന്ത്രി; ഡിസംബര്‍ 16ന് ഒറ്റക്കെട്ടായി ഭരണ-പ്രതിപക്ഷ പ്രതിഷേധം
Citizenship (Amendment) Bill
പൗരത്വ ഭേദഗതി നിയമത്തില്‍ കേരളം പ്രക്ഷോഭത്തിലേക്കെന്ന് മുഖ്യമന്ത്രി; ഡിസംബര്‍ 16ന് ഒറ്റക്കെട്ടായി ഭരണ-പ്രതിപക്ഷ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2019, 6:12 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക്. ഭരണാഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.

ഡിസംബര്‍ 16ന് മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെ ബഹുജന പ്രക്ഷോഭമായി തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പ്രക്ഷോഭത്തില്‍ സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലുള്ള പ്രമുഖരും സത്യഗ്രഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

മതത്തിന്റെ പേരില്‍ പൗരന്മാരെ വേര്‍തിരിച്ച് വ്യത്യസ്ത തട്ടുകളിലാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ ആശങ്ക പടരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പാക്കാനാവാത്തതാണെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ദേശീയ പൗരത്വ ഭേദഗതി നിയമത്തെ ഏതു വേദിയിലും ചോദ്യം ചെയ്യുമെന്നും കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും.

ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും.

പാര്‍ലമെന്റ്ിന്റെ ഇരു സഭകളിലും സംഘപരിവാര്‍ അജണ്ടയ്ക്കു വിധേയമായി എന്‍.ഡി.എ സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭത്തിനും ജനരോഷത്തിനും കാരണമായിരിക്കുകയാണ്. മതത്തിന്റെ പേരില്‍ പൗരന്മാരെ വേര്‍തിരിച്ച് വ്യത്യസ്ത തട്ടുകളിലാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ ആശങ്ക പടരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പാക്കാനാവാത്തതാണെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തിന്റെ നിലനില്‍പ്പിന് ഭരണഘടനയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. അതിനായുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ ശബ്ദമാണ് യോജിച്ച പ്രക്ഷോഭവേദിയില്‍ ഉയരുക. ഈ പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.