| Saturday, 1st August 2020, 4:55 pm

'എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയായി നിന്നു ജയിച്ച ആളല്ല ഇന്നത്തെ മന്ത്രി'; വിദ്യാഭ്യാസ മന്ത്രിയുടെ എ.ബി.വി.പി ബന്ധത്തില്‍ സി. ആര്‍ നീലകണ്ഠന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ എ.ബി.വി.പി ബന്ധത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍. വിദ്യാര്‍ത്ഥിയായിരിക്കെ എബിവിപി പാനലില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയെന്ന ആരോപണം മന്ത്രി നേരത്തെ നിഷേധിച്ചിരുന്നെങ്കിലും ബന്ധം ശരിവെച്ചുകൊണ്ടാണ് സി.ആര്‍ നീലകണ്ഠന്റെ ഫേസ്ബുക്ക് കുറിപ്പ്.

1978ല്‍ തൃശ്ശൂരിലെ ക്രൈസ്തവ കോളെജില്‍ തെരഞ്ഞെടുപ്പ് കാലത്ത് ചെയര്‍മാനായി ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി നോമിനേഷന്‍ നല്‍കി. അതേ ക്ലാസില്‍ നിന്ന് അതേ പേരുള്ള മറ്റൊരു വിദ്യാര്‍ത്ഥി എ.ബി.വി.പി പാനലില്‍ നിന്നും മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കി. അതിലൊരാള്‍ ഇന്ന് കേരളത്തിലെ മന്ത്രിയാണ്. അത് പക്ഷെ എസ്.എഫ്.ഐ പാനലില്‍ മത്സരിച്ച വ്യക്തിയല്ല എന്നാണ് സി.ആര്‍ നീലക്ണഠന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചത്.

‘ഇനി മറ്റൊരു കഥ മധ്യ കേരളത്തില്‍ നിന്ന്. 1978 സാംസ്‌ക്കാരിക നഗരിയിലെ ഒരു ക്രൈസ്തവ മാനേജ്‌മെന്റ് വിദ്യാലയത്തില്‍ വാശിയേറിയ തെരഞ്ഞെടുപ്പ്. എസ്.എഫ്.ഐ കലാലയങ്ങളില്‍ ആധിപത്യമുറപ്പിക്കാന്‍ തുടങ്ങിയ കാലം.
എസ്.എഫ്.ഐ കരുത്തരുടെ ഒരു പാനല്‍ വച്ചു. ചെയര്‍മാനായി ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി.
എന്നാല്‍ അതേ ക്ലാസില്‍ അതേ പേരുള്ള മറ്റൊരു വിദ്യാര്‍ത്ഥിയും നോമിനേഷന്‍ കൊടുക്കുന്നു. എ.ബി.വി.പി സ്ഥാനാര്‍ത്ഥിയായി.
ചില ഇടപെടലുകള്‍ മൂലം ഇദ്ദേഹം ജയിക്കില്ലെന്നും മറ്റും കണ്ട് പിന്‍വാങ്ങുന്നു.
അന്ന് എല്ലാ സീറ്റും പിടിച്ച് എസ് എഫ് ഐ ചരിത്രം സൃഷ്ടിച്ചു.
ഒരേ പേരും വ്യത്യസ്ത ഇനിഷ്യലും ഉള്ള ഈ രണ്ടു പേരില്‍ ഒരാള്‍ ഇന്ന് കേരളത്തിലെ മന്ത്രിയാണ്.
അക്കാലത്ത് എസ്.എഫ്.ഐ നേതൃത്വത്തിലുണ്ടായിരുന്ന ഒരാളെന്ന നിലക്ക് എനിക്ക് ഉറപ്പിച്ചു പറയാനാകും.
എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയായി നിന്നു ജയിച്ച ആളല്ല ഇന്നത്തെ മന്ത്രി. ബാക്കി വായനക്കാര്‍ക്കു വിടുന്നു,’ സി.ആര്‍ നീലകണ്ഠന്‍ കുറിച്ചു.

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിലെ മുതിര്‍ന്ന അംഗമായ എസ്. രാമചന്ദ്രന്‍ പിള്ള ആര്‍.എസ്.എസില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും ശാഖയില്‍ പ്രവര്‍ത്തിച്ചിരുന്നെന്നുമുള്ള വെളിപ്പെടുത്തലുകള്‍ക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രിയുടെ എ.ബി.വി.പി ബന്ധം ചര്‍ച്ചയാകുന്നത്.

കേരള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്നെന്നും എ.ബി.വി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നുവെന്നും മൂന്ന് വര്‍ഷം മുമ്പ് എം.എല്‍.എ അനില്‍ അക്കര ആരോപിച്ചിരുന്നു. എന്നാല്‍ അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

അനില്‍ അക്കരയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നും, ആരോപണങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്നു എന്നുമായിരുന്നു മന്ത്രി മറുപടി നല്‍കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more