കേരളത്തിലെ ഹര്‍ത്താല്‍ കണ്ട് തിരിച്ചു പോയ ബി.എം.ഡബ്ല്യു വസ്തുത മറ്റൊന്ന്: വ്യവസായി സി. ബാലഗോപാലന്‍
Kerala News
കേരളത്തിലെ ഹര്‍ത്താല്‍ കണ്ട് തിരിച്ചു പോയ ബി.എം.ഡബ്ല്യു വസ്തുത മറ്റൊന്ന്: വ്യവസായി സി. ബാലഗോപാലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th October 2023, 3:55 pm

കൊച്ചി: കേരളത്തിലെ ഹര്‍ത്താല്‍ കണ്ടാണ് ബി.എം.ഡബ്ല്യൂ മടങ്ങി പോയതെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് വ്യവസായി സി. ബാലഗോപാലന്‍.

ബി.എം.ഡബ്ല്യൂ ടീം തിരുവനന്തപുരത്ത് വന്നിറങ്ങിയത് ഹര്‍ത്താല്‍ ദിനത്തിലാണെന്നത് സത്യമാണ്.
എന്നാല്‍ പ്രചരിക്കുന്നത് തിരുവനന്തപുരത്ത് വന്നിറങ്ങിയ ബി.എം. ഡബ്ല്യു ടീം ഹര്‍ത്താല്‍ കണ്ട് മടങ്ങി പോയെന്നാണ്. ഇത് പറഞ്ഞാണ് എല്ലാവരും ചിരിക്കുന്നത് അദ്ദേഹം പറഞ്ഞു.

‘നമുക്കെല്ലാം അറിയാമല്ലോ’ അതുകൊണ്ട് പിന്നീട് ആലോചിക്കേണ്ട ആവശ്യമില്ല, ബുദ്ധിയുപയോഗിക്കേണ്ടതിന്റെയും വസ്തുതകളും സത്യവും അന്വേഷിക്കേണ്ടതിന്റെയും ആവശ്യമില്ല.
ഒരാധികാരികതയും ഇല്ലാത്ത ഇത്തരം വിശദീകരണങ്ങള്‍ അര്‍ത്ഥശൂന്യമാണ്. ഇതുകൊണ്ടെന്താണ് പ്രയോജനം. ഇതില്‍ ഒരു കേസ് സ്റ്റഡിയോ ചര്‍ച്ചയോ നടത്താന്‍ സാധിക്കുമോ? ഇത് പൂര്‍ണമായും പ്രയോജനമില്ലാത്ത ഒരു പ്രചരണമാണ്. മറ്റു പല വിഡ്ഡിത്തങ്ങള്‍ പോലെ ഇതുകേട്ടും കുറേ ചിരിക്കാം അത്രമാത്രം,’ അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ കഥ എന്തെന്നാല്‍ അവര്‍ വരികയും ചര്‍ച്ച നടത്തുകയും ചെയ്തു. അതു കഴിഞ്ഞ് കൊച്ചിവരെ റോഡ് മാര്‍ഗം യാത്ര ചെയ്യാണമെന്നാവശ്യപ്പെട്ടു. പോകുന്ന സ്ഥലങ്ങളെല്ലാം നേരിട്ട് കണ്ട് മനസ്സിലാക്കുക എന്നത് അവരുടെ ശീലമാണ്. അവരുടെ റിട്ടേണ്‍ ടിക്കറ്റ് കൊച്ചിയില്‍ നിന്നാണ്. അതുകൊണ്ട് അവിടേക്ക് റോഡ് മാര്‍ഗം പോകാന്‍ തീരുമാനിച്ചു.

കൊച്ചിയില്‍ അവരെ സ്വീകരിച്ചത് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആളുകളായിരുന്നു. അവര്‍ ബി.എം.ഡബ്ല്യു ടീമിനോട് നിങ്ങള്‍ക്കി ഈ ഹര്‍ത്തലിനെ കുറിച്ച് ആശങ്കകളില്ലല്ലോ എന്ന് ചോദിച്ചു. ഇങ്ങനെ ചോദിച്ചപ്പോള്‍ ആ ടീമിന്റെ ഹെഡായ ലേഡി പറഞ്ഞു, ‘ഞങ്ങള്‍ ബി.എം.ഡബ്ല്യു ആണ്. ഞങ്ങളുടെ ചില യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ അവസ്ഥ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. വ്യവസായികള്‍ ലാഭം എവിടെ കിട്ടിയാലും അവിടെ ചെന്നെത്തും. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചില രാജ്യങ്ങളിലെ ഫാക്ടറിയില്‍ നിന്നും 50
കണ്ടെയ്‌നര്‍ പോര്‍ട്ടിലേക്ക് വിട്ടാല്‍ 45 എണ്ണമവിടെ എത്തിയാല്‍ ഞങ്ങള്‍ ഹാപ്പിയാണ്. കേരളത്തില്‍ നിന്ന് 50 ട്രക്ക് വിട്ടാല്‍ 50തും പോര്‍ട്ടിലെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പിന്നെന്താണ് നിങ്ങള്‍ പറയുന്നത്. ഞങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് ഇങ്ങോട്ടുള്ള 200 കിലോമീറ്റര്‍ യാത്രയില്‍ ഒരു ഭിക്ഷക്കാരനെയോ ചെരുപ്പിടാതെ നടക്കുന്ന ഒരാളെയോ കണ്ടില്ല. ഇതൊക്കെ ഇന്ത്യയില്‍ സര്‍വ സാധാരണ കാഴ്ചയാണെന്ന് ഞങ്ങള്‍ക്കറിയാം.’ ഇത് കേട്ടപ്പോള്‍ അവിടെ ഉള്ള എല്ലാവര്‍ക്കും സന്തോഷമായി. ഇതാണന്ന് നടന്ന യഥാര്‍ത്ഥ സംഭവം സി.ബാലഗോപലന്‍ പറഞ്ഞു.

വ്യവസായിയും എഴുത്തുകാരനും ലോകത്തെ ഏറ്റവും വലിയ ബ്ലഡ് ബാഗ് സ്ഥാപകനുമാണ് സി. ബാലഗോപാല്‍. നിലവില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാനുമാണ് അദ്ദേഹം.

 

content highlight: C.Balagopalan reveals the truth behind ther withdrawal of BMW  from kerala.