| Friday, 5th November 2021, 7:16 pm

ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഞെട്ടി ബി.ജെ.പി; രണ്ട് വര്‍ഷത്തിന് ശേഷം ദേശീയ എക്‌സിക്യൂട്ടീവ് വിളിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ഉന്നതാധികാര യോഗത്തിനൊരുങ്ങി ബി.ജെ.പി. ഞായറാഴ്ച ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തന്ത്രം രൂപപ്പെടുത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഉപതെരഞ്ഞെടുപ്പ് ഫലം ഗൗരവമായി കാണണമെന്നാണ് പല നേതാക്കളുടെയും നിലപാട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിലാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

യു.പിയടക്കമുള്ള പല സംസ്ഥാനങ്ങളും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്.

അതേസമയം 2019 ന് ശേഷം ആദ്യമായാണ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് ചേരുന്നത്. ബി.ജെ.പി ഭരണഘടന പ്രകാരം ദേശീയ എക്സിക്യൂട്ടീവും സംസ്ഥാന എക്സിക്യൂട്ടിവും മൂന്ന് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ് പറയുന്നത്.

2010 ല്‍ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് വിപുലീകരിച്ചിരുന്നു. 80 അംഗങ്ങളില്‍ നിന്ന് 120 അംഗങ്ങളാക്കിയാണ് ദേശീയ എക്സിക്യൂട്ടിവ് വിപുലീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bypoll results in mind, BJP top brass to meet Sunday to discuss strategy for upcoming state polls

Latest Stories

We use cookies to give you the best possible experience. Learn more