| Friday, 27th September 2019, 8:45 am

പാലാ: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും 6-6

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലാ: പാലാ നിയമസഭാ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലം പുറത്തുവരുമ്പോള്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ആറ് വോട്ടുകള്‍. മൂന്നു വോട്ടുകള്‍ അസാധു.

എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പാലാ കാര്‍മെല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വോട്ടെണ്ണല്‍. പൂര്‍ണ ഫലം ഉച്ചയോടെ അറിയാന്‍ സാധിക്കും. 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

സര്‍വേകളില്‍ മുന്‍തൂക്കമുള്ളത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിനാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ മൂന്നുതവണ കെ.എം മാണിയോടു മത്സരിച്ചിട്ടുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.

മൂന്നു മുന്നണികളും വലിയ പ്രതീക്ഷയാണ് വെച്ചു പുലര്‍ത്തുന്നത്. യു.ഡി.എഫിന്റെ ശക്തികേന്ദ്രമായ രാമപുരം പഞ്ചായത്താണ് ആദ്യം എണ്ണുക. ഇടതു മുന്നണിയുടെ ശക്തികേന്ദ്രമായ എലിക്കുളം പഞ്ചായത്താണ് അവസാനം എണ്ണുക.

ആകെ 12 പഞ്ചായത്തുകളും ഒരു മുനിസിപാലിറ്റിയുമാണ് പാലായിലുള്ളത്. 176 ബൂത്തുകളിലാണ് പോളിങ് നടന്നത്. ആകെ 71 ശതമാനമാണ് പോളിങ് നടന്നത്. വെള്ളാനി ഗവ. എല്‍.പി സ്‌കൂളിലെ 60-ാം നമ്പര്‍ ബൂത്തിലും ഗവ. എല്‍.പി സ്‌കൂളിലെ 147-ാം ബൂത്തിലുമായിരുന്നു ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്.

2016ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ട് 1,39,775 ആയിരുന്നു. അതില്‍ കെ. എം മാണിക്ക് 58,884 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി. സി. കാപ്പന് 54,181 വോട്ടുകളുമാണ് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 24,821 വോട്ടുകളുമാണ് ലഭിച്ചത്. 4,703 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ.എം മാണി ജയിച്ചത്. കഴിഞ്ഞ രണ്ടു തവണകളിലെ ഫലവുമായി തട്ടിച്ചു നോക്കുമ്പോള്‍ 2016ല്‍ കെ.എം മാണിക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more