| Friday, 25th October 2024, 8:46 am

ചെന്നൈയില്‍ ബസ് കണ്ടക്ടറെ യാത്രക്കാരന്‍ അടിച്ചുകൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട്ടില്‍ എം.ടി.സി (മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ചെന്നൈ) ലിമിറ്റഡ്) ബസ് കണ്ടക്ടറെ യാത്രക്കാരന്‍ അടിച്ചുകൊന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചെന്നൈയിലെ അമിഞ്ചിക്കരയില്‍ ഓടുന്ന ബസിലെ കണ്ടക്ടറായ ജെ. ജഗന്‍ കുമാര്‍ (52) കൊല്ലപ്പെട്ടത്.

സൈദാപ്പേട്ട സ്വദേശിയാണ് ജഗന്‍ കുമാര്‍. വെല്ലൂര്‍ മധനൂരില്‍ നിന്നുള്ള വി. ഗോവിന്ദന്‍ (53) ആണ് ജഗന്‍ കുമാറിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

എം.കെ.ബി നഗറില്‍ നിന്ന് കോയമ്പേടിലേക്ക് പോകുന്ന 46-ജി ബസിലാണ് ജഗന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ടിക്കറ്റ് എടുക്കുന്നത് സംബന്ധിച്ച വാക്കുതര്‍ക്കം ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.

ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന പി.ഒ.എസ് ഗാഡ്ജെറ്റ് ഉപയോഗിച്ച് കണ്ടക്ടര്‍ ഗോവിന്ദിനെ ആക്രമിച്ചതാണ് ഏറ്റുമുട്ടലിന് കാരണമായത്. തുടര്‍ന്ന് ഗോവിന്ദ് ജഗന്‍ കുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഇരുവരെയും കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജഗന്‍ കുമാര്‍ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ഗോവിന്ദിനെ ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ജഗന്‍ കുമാറിന്റെ മരണം ചെന്നൈയിലെ ബസ് യാത്രക്കാരെ പ്രതിസന്ധിയിലാക്കി. മരണത്തില്‍ പ്രതിഷേധിച്ച് എം.ടി.സി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മിന്നല്‍ പ്രകടനം നടത്തിയതാണ് ചെന്നൈയിലെ ബസ് യാത്രയെ ബാധിച്ചത്.

എം.ടി.സി ജീവനക്കാരുടെ സംരക്ഷണത്തിനായി പൊലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മിന്നല്‍ പ്രകടനങ്ങള്‍ നടന്നത്.

Content Highlight: Bus conductor beaten to death by passenger in Chennai

We use cookies to give you the best possible experience. Learn more