| Tuesday, 17th September 2024, 6:19 pm

മഹത്വവത്ക്കരിക്കാനാകില്ല; ബുള്‍ഡോസ് രാജിന് തടയിട്ട് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യവ്യാപകമായി അനധികൃതമായി നടക്കുന്ന ബുള്‍ഡോസ് രാജിനെ മഹത്വവത്ക്കരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. അനുമതി പ്രകാരമല്ലാതെ കുറ്റാരോപിതരുടെ സ്വത്തുക്കള്‍ പൊളിക്കുന്നത് ഒക്ടോബര്‍ ഒന്നുവരെ നീട്ടിവെച്ചതായും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബുള്‍ഡോസ് രാജിനെതിരെ ബൃദ്ധ കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹരജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

‘അനധികൃതമായി ഏതെങ്കിലും സംഭവം നടന്നാല്‍ അത് ഭരണഘടനയുടെ ധാര്‍മികതയ്ക്ക് വിരുദ്ധമായിരിക്കും,’ ജസ്റ്റിസ് ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

അനുമതിയില്ലാതെ അടുത്ത മാസം ഒന്നുവരെ പൊളിക്കല്‍ നടപടികള്‍ പാടില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷം ഒക്ടോബര്‍ ഒന്നിന് കേസ് പരിഗണിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഉത്തര്‍പ്രദേശ്, ദല്‍ഹി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറ്റരോപിതരായവരുടെ സ്വത്തുവകകള്‍ അനധികൃതമായി ബുള്‍ഡോസ് രാജ് ഉപയോഗിച്ച് പൊളിച്ച് മാറ്റുന്നതിനെ സംബന്ധിച്ചുള്ള ഹരജികള്‍ കോടതി പരിഗണിക്കുകയായിരുന്നു.

എന്നാല്‍ പൊതുറോഡുകള്‍, നടപ്പാതകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും പൊളിക്കുന്നതിനെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വിശദമാക്കി.

ബുള്‍ഡോസ് രാജ് നടപ്പാക്കുമ്പോള്‍ ഉദ്യോഗസ്ഥന്മാര്‍ ജഡ്ജിമാരാവുന്നുണ്ടെന്നും ഇത്തരത്തിലുള്ള ജഡ്ജി ചമയല്‍ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തെ രാജ്യവ്യാപകമായി നടക്കുന്ന ബുള്‍ഡോസ് രാജിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഉടമ കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ട് മാത്രം ആ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ സ്ഥാപനങ്ങളോ പൊളിക്കാന്‍ നിയമമില്ലെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനധികൃതമായി നിര്‍മിച്ചതാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറഞ്ഞിരുന്നു.

Content Highlight: bulldoze raj cannot be glorified: SUPREME COURT

We use cookies to give you the best possible experience. Learn more