Daily News
ബജറ്റ് ചോര്‍ച്ച: ആരോപണത്തില്‍ കഴമ്പില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്, സഭയില്‍ പ്രതിപക്ഷം ബഹളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Mar 06, 05:40 am
Monday, 6th March 2017, 11:10 am

തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയില്‍ നിയമസഭ വീണ്ടും ബഹളമയം. ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സഭയില്‍ പ്രതിപക്ഷം ബഹളം സൃഷ്ടിച്ചതും സഭ നിര്‍ത്തിവച്ചതും.

ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭരണഘടനാ ലംഘനം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ വായിക്കുകയായിരുന്നു. ധനമന്ത്രി തോമസ് ഐസക്ക് ഒരു തരത്തിലും കുറ്റക്കാരനല്ലെന്നും രാജി വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രേഖകള്‍ പുറത്തു പോയിട്ടില്ലെന്നും ബജറ്റ് ദിനത്തില്‍ സംഭവിച്ചത് ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധനമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ വാദിയെ പ്രതിയാക്കുകയാണെന്നും ഉദ്യോഗസ്ഥന്റെ തോളില്‍ കുറ്റം ചാരി ധനമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ധനമന്ത്രി മാപ്പു പറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


Also Read: ‘ അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നിയത് ‘ ; കോഹ്‌ലിയുടെ സ്ലെഡ്ജിംഗിന് മറുപടിയുമായി ഓസീസ് താരം റെന്‍ഷോ


ബജറ്റ് ചോര്‍ച്ച നിയമസഭ സമിതിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചോര്‍ച്ച വിഷയത്തില്‍ സഭ തുടങ്ങിയതു തന്നെ പ്രതിപക്ഷ ബഹളത്തോടെയായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു സഭ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.