| Monday, 5th August 2019, 12:20 pm

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് ബി.എസ്.പിയുടെ പിന്തുണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ രാജ്യസഭയില്‍ അനുകൂലിച്ച് ബി.എസ്.പി. കശ്മീരില്‍ ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് ബി.എസ്.പി ബില്ലിന് പിന്തുണ നല്‍കിയത്.

ബി.എസ്.പി എംപി സതീഷ് ചന്ദ്ര മിശ്രയാണ് രാജ്യസഭയില്‍ ബി.എസ്.പിയുടെ പിന്തുണ അറിയിച്ചത്. ‘ഞങ്ങളുടെ പാര്‍ട്ടി ബില്ലിന് പൂര്‍ണ പിന്തുണ നല്‍കുന്നു. ഈ ബില്ല് പാസാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന ബില്ലോ മറ്റ് ബില്ലുകളോ പാസാക്കുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു പ്രതിഷേധവുമില്ല’, സതീഷ് ചന്ദ്ര മിശ്ര രാജ്യസഭയില്‍ പറഞ്ഞു.

ജമ്മുകശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പരിരക്ഷ എടുത്തുകളയുന്നതാണ് ബില്‍. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്.

വളരെ സുപ്രധാനമായ നിയമനിര്‍മാണമാണ് നടക്കാന്‍ പോകുന്നതെന്നും അതിനാല്‍ തന്നെ പതിവ് ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റിവെച്ച് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്.

ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ രാജ്യസഭയയില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്തദിനമാണ് ഇതെന്നും 1947 ലെ വിഭജനത്തെ തള്ളിക്കളഞ്ഞ് ഇന്ത്യയ്ക്കൊപ്പം നില്‍ക്കാനുള്ള കാശ്മീരിന്റെ തീരുമാനം തിരിച്ചടിച്ചെന്നും മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more