| Thursday, 11th April 2019, 5:45 pm

ബി.എസ്.പിക്ക് വോട്ടു ചെയ്യുമ്പോള്‍ താമര കത്തുന്നു; സഹരന്‍പൂരില്‍ ഇ.വി.എം അട്ടിമറി നടന്നുവെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ഇ.വി.എം അട്ടിമറി നടന്നു എന്ന് പരാതി. ബി.എസ്.പി ചിഹ്നമായ ആനയ്ക്ക് വോട്ടു ചെയ്യുമ്പോള്‍ ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്നാണ് പരാതി.

‘ഞാന്‍ ബി.എസ്.പിക്കായിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ എന്റെ വോട്ടു പോയത് ബി.ജെ.പിക്കാണ്. മറ്റ് അഞ്ചു പേര്‍ക്കും ഇതേ അനുഭവം ഉണ്ടായി. ഇതാണ് അവിടെ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്’- വോട്ട് ചെയ്യാനെത്തിയ ധാരാ സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.

വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടപ്പോഴേക്കും 138ാം വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞതായി സിങ്ങ് പറയുന്നു. എന്നാല്‍ പരാതി കാര്യമായെടുക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.

ധാരാ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന വീഡിയോ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രജ്ദീപ് സര്‍ദേശായി തന്റെ ട്വിറ്ററിലൂടെ പുറത്തു വിട്ടിരുന്നു.

എന്നാല്‍ ഇ.വി.എമ്മുകള്‍ അട്ടിമറിക്കപ്പെട്ടെന്ന വാദം ബിജ്‌നോര്‍ സെക്ടര്‍ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ തള്ളി. ‘ഇത്തരം സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇ.വി.എം മോക്ക് ടെസ്റ്റ് ചെയ്തതാണ്’- കുമാര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

അതേസമയം ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള പോളിങ് സ്റ്റേഷനുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാനുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയാണ് പരാതി ഉന്നയിച്ചത്. നാട്ടുകാര്‍ പരാതി പറയുന്ന വിഡിയോ സഹിതം അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.

പൂഞ്ചിലെ പോളിങ് ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ബട്ടണ്‍ അമരുന്നില്ലെന്നും വോട്ട് വീഴുന്നില്ലെന്നുമാണ് ഉമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തത്.

We use cookies to give you the best possible experience. Learn more