| Thursday, 20th October 2022, 3:08 pm

കോണ്‍ഗ്രസിന് ദളിതര്‍ വെറും ബലിയാടുകളാണ്, പ്രയാസത്തില്‍ മാത്രമേ കോണ്‍ഗ്രസിന് അവരെ ആവശ്യമുള്ളൂ; ഖാര്‍ഗെയുടെ വിജയത്തിന് പിന്നാലെ മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കോണ്‍ഗ്രസ് ദളിത് വിഭാഗത്തെ ബലിയാടാക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി. പ്രയാസഘട്ടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ദളിത് വിഭാഗത്തെ കുറിച്ച് ഓര്‍ക്കുന്നതെന്നും മായാവതി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി മായാവതി രംഗത്തെത്തിയത്.

ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രതികരണം. ദളിതരെ എന്നും അവഗണിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.

‘ബാബാസാഹെബ് ഡോ. ഭീംറാവു അംബേദ്കറിന്റെയും അദ്ദേഹത്തിന്റെ സമൂഹത്തെയും കോണ്‍ഗ്രസ് എന്നും അവഗണിക്കുകയും അവഹേളിക്കുകയുമാണ് ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസ് ദളിതരെ അവഗണിക്കുന്നതിന് പാര്‍ട്ടിയുടെ ചരിത്രം തന്നെ സാക്ഷിയാണ്. ഈ പാര്‍ട്ടി അതിന്റെ നല്ല നാളുകളില്‍ ദളിതരുടെ സുരക്ഷയും ബഹുമാനവും ഓര്‍ക്കുന്നില്ല. മറിച്ച് അവരുടെ പ്രയാസ ഘട്ടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ദളിതരെ കുറിച്ച് ആലോചിക്കുന്നത്,’ മായാവതി ട്വിറ്ററില്‍ കുറിച്ചു.

‘ദളിതരല്ലാത്തവരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ നല്ല ദിവസങ്ങളില്‍ ഓര്‍ക്കുന്നത്. ഇപ്പോഴുണ്ടായ പോലെ ദളിതരെ കോണ്‍ഗ്രസ് അവരുടെ മോശം നാളുകളില്‍ മുന്നില്‍ നിര്‍ത്തുന്നു. ഇത് ചതിയും കപട രാഷ്ട്രീയവുമല്ലേ? ജനങ്ങള്‍ ചോദിച്ചു തുടങ്ങി,

‘ഇതാണോ ദളിതരോടുള്ള കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സ്‌നേഹം’,’മായാവതി മറ്റൊരു കുറിപ്പില്‍ വ്യക്തമാക്കി.

ശശി തരൂരിനെതിരെ 7897 വോട്ടുകള്‍ നേടിയാണ് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഖാര്‍ഗെ എ.ഐ.സി.സി പ്രസിഡന്റായി വിജയിച്ചത്. അതേസമയം, തരൂരിന് 1072 വോട്ടുകള്‍ ലഭിച്ചു. 416 വോട്ടുകള്‍ അസാധുവായി.

24 വര്‍ഷത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷ പദവിയിലെത്തുന്നത്. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയാണ് ഖാര്‍ഗെ.

22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാം തവണയാണ് അധ്യക്ഷ പദത്തിലേക്ക് മത്സരം നടന്നത്.

Content Highlight: BSP chief mayavadhi says congress consider dalits only when they need any help

We use cookies to give you the best possible experience. Learn more