ദുരന്ത ഭൂമിയിൽ ഒരു നിമിഷം പോലും നിലക്കാത്ത സേവനം ഉറപ്പുവരുത്തി ബി.എസ്.എൻ.എലും
Kerala News
ദുരന്ത ഭൂമിയിൽ ഒരു നിമിഷം പോലും നിലക്കാത്ത സേവനം ഉറപ്പുവരുത്തി ബി.എസ്.എൻ.എലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2024, 4:18 pm

തിരുവനന്തപുരം: വയനാട്ടിലെ രക്ഷാദൗത്യത്തിന് എല്ലാ സഹായവും നല്‍കി കൂടെ നില്‍ക്കുമെന്ന ഉറപ്പുമായി ബി.എസ്.എന്‍.എല്‍. വയനാട്ടില്‍ ഒരു നിമിഷം പോലും നിന്ന് പോകാതെ മൊബൈല്‍ സേവനം നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചു.

ബി.എസ്.എന്‍.എല്ലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഏതൊരു മഹാരക്ഷാപ്രവര്‍ത്തനത്തിന്റെയും മുഖ്യധാരയില്‍ നില്‍ക്കുന്ന ഒന്നാണ് വാര്‍ത്താവിനിമയം.
ചൂരല്‍മലയില്‍ ആകെ ഉള്ള മൊബൈല്‍ ടവര്‍ ബി.എസ്.എന്‍.എലിന്റെതാണ്.

ദുരന്തം നടന്നത് അറിഞ്ഞ ഉടന്‍ അവിടെയെത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍
വൈദ്യുതി ഇല്ലാത്തത് കാരണം, ആദ്യ പടിയായിത്തന്നെ ജനറേറ്ററിന് ആവശ്യമായ ഡീസല്‍ അറേഞ്ച് ചെയ്തു.
കൂടുതല്‍ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ കപ്പാസിറ്റി കൂട്ടല്‍ അടുത്ത പടിയായി ആ ദിവസം തന്നെ ചെയ്തു തീര്‍ക്കാനും കഴിഞ്ഞു,’ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ 4എയിലേക്ക് മാറ്റുവാനും ബി.എസ്.എന്‍.എല്ലിന് സാധിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.

സാധാരണ 4എ സ്‌പെക്ട്രത്തിന് ഒപ്പം കൂടുതല്‍ ദൂര പരിധിയില്‍ സേവനം ലഭ്യമാക്കാന്‍ 700 മെഗാ ഹെര്‍ട്‌സ് ഫ്രീക്വന്‍സി തരംഗങ്ങള്‍ കൂടെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ദുരന്തമുണ്ടായ സമയം മുതല്‍ ഇത് വരെയും പേമാരിയും ഉരുള്‍ പൊട്ടലും വൈദ്യുതി തടസങ്ങളും അടക്കമുള്ള പ്രതിസന്ധികള്‍ നേരിട്ടും ദുരിതബാധിത പ്രദേശങ്ങളില്‍ നിസ്സീമമായ മൊബൈല്‍ സേവനം നല്‍കാന്‍ ബി.എസ്.എന്‍.എല്ലിന് സാധിച്ചെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനവും അതിവേഗ ഇന്റര്‍നെറ്റിനുമൊപ്പം ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോള്‍ഫ്രീ നമ്പറുകളും, ജില്ലാ ഭരണ കൂടത്തിന് വേണ്ടി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകളും ഇതിനകം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ടുണ്ടെന്നും ബി.എസ്.എന്‍.എല്‍ അറിയിച്ചു.

അതിജീവനത്തിന്റെ പാതയില്‍ ഓരോ മനുഷ്യനുമൊപ്പം ബി.എസ്.എന്‍.എല്‍ ഉണ്ടാകുമെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഉരുള്‍പൊട്ടലുണ്ടായി പിറ്റേ ദിവസം രാത്രിയോടെ തന്നെ ചൂരല്‍ മലയില്‍ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ കെ.എസ്.സി.ബിക്കും സാധിച്ചിരുന്നു.

വയനാട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗവും നടന്നിരുന്നു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടത്താനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത് പ്രഖ്യാപിക്കാനുള്ള തടസമെന്താണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് നിന്ന് ജീവനോടെ രക്ഷിക്കാൻ ഇനി ആരും ബാക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

5,500 പേരെയാണ് ഇതുവരെ സ്ഥലത്ത് നിന്ന് രക്ഷിക്കാനായത്. ക്യാമ്പുകളിൽ ആകെയുള്ളത് 8,000 പേരാണെന്നും അധികൃതർ അറിയിച്ചു.

Content Highlight: BSNL said that it will provide all assistance to the rescue mission in the disaster area