| Wednesday, 26th June 2019, 11:06 am

ജിയോയ്ക്ക് അംബാനി മുടക്കിയത് 25കോടി മാത്രം; ബാങ്കുകള്‍ നല്‍കിയത് 1.25 ലക്ഷം കോടി; നാല് ലക്ഷം കോടി ആസ്തിയുള്ള ബി.എസ്.എന്‍.എല്ലിന് ലോണില്ലെന്ന് തൊഴിലാളി യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.എസ്.എന്‍.എല്‍ കടക്കെണിയിലാവാനുള്ള കാരണം വിശദീകരിച്ച് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂണിയന്‍ നാഷണല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സി.ചെല്ലപ്പ. ദ ന്യൂസ് ക്ലിക്കിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.

ബി.എസ്.എന്‍.എല്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിടുകയാണ് ചെയ്തതെന്നും ഇതിനെതിരെ തൊഴിലാളികള്‍ പലഘട്ടത്തില്‍ സമരരംഗത്തിറങ്ങിയപ്പോഴും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി തടിയൂരുകയാണ് കേന്ദ്രം ചെയ്തതെന്നുമാണ് ചെല്ലപ്പ പറയുന്നത്. ഇക്കാരണം കൊണ്ടാണ് ബി.എസ്.എന്‍.എല്ലിന് ഉപഭോക്താക്കളെ നഷ്ടമായതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പലവട്ടം ആവശ്യപ്പെട്ടിട്ടും ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം അനുവദിച്ചില്ല:

ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ എന്നീ മൂന്ന് കമ്പനികള്‍ക്കാണ് നിലവില്‍ 4.ജി സ്‌പെക്ട്രം ഉള്ളത്. ഇപ്പോഴും ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം അനുവദിച്ചിട്ടില്ല. യൂണിയനെന്ന നിലയില്‍ ഈ ആവശ്യവുമായി സര്‍ക്കാറിനെ സമീപിച്ചിരുന്നു. മൂന്നുതവണ ഞങ്ങള്‍ സമരം തുടര്‍ന്നു. ഓരോ സമയത്തും ടെലികോം മന്ത്രി പറഞ്ഞു, നിങ്ങള്‍ക്ക് 4ജി സ്‌പെക്ട്രം അനുവദിക്കാമെന്ന്. പക്ഷേ അത് പാലിച്ചിട്ടില്ല.

2018 ഫെബ്രുവരിയില്‍ അവര്‍ പറഞ്ഞത് ഒരുമാസത്തിനുള്ളില്‍ 4ജി അനുവദിക്കുമെന്നാണ്. എന്നാലവര്‍ തന്നില്ല. വീണ്ടും ഡിസംബര്‍ മൂന്നിന് ഞങ്ങള്‍ സമരത്തിന് നോട്ടീസ് നല്‍കി. ജമ്മുകശ്മീര്‍ മുതല്‍ കന്യാകുമാരിവരെ അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി ഞങ്ങളെ ചര്‍ച്ചയ്ക്കു ക്ഷണിച്ചു. എല്ലാ ഉന്നത ഉദ്യോഗസ്ഥരും അവിടെയുണ്ടായിരുന്നു. ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം അനുവദിക്കാമെന്ന് അവര്‍ രേഖാമൂലം എഴുതി നല്‍കി. പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച് ചോദ്യമുയര്‍നപ്പോഴെല്ലാം അവര്‍ പറഞ്ഞു, ഞങ്ങള്‍ നല്‍കാമെന്ന്. പക്ഷേ ഇതുവരെ അതു നല്‍കിയിട്ടില്ല.

നാലുലക്ഷംകോടി ആസ്തിയുണ്ടായിട്ടും ബി.എസ്.എന്‍.എല്ലിന് ബാങ്ക് ലോണ്‍ എടുക്കാന്‍ അനുമതിയില്ല:

‘റിലയന്‍സ് ജിയോ ഒരുലക്ഷത്തിന് അമ്പതിനായിരം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അതില്‍ 1.25 ലക്ഷം കോടി ലോണാണ്. ദേശസാത്കൃത ബാങ്കില്‍ നിന്നുവരെ അവര്‍ക്ക് ലോണ്‍ ലഭിച്ചു. അതായത് വെറും 25 കോടി രൂപ നിക്ഷേപിച്ചുകൊണ്ടാണ് അവര്‍ ബിസിനസ് തുടങ്ങിയത്. 2016 നെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഇന്ന് റിലയന്‍സ് ജിയോയുടെ കടബാധ്യത 2 ലക്ഷം കോടിയാണ്. വോഡഫോണിനാണെങ്കില്‍ 1.20നായിരം കോടി കടമുണ്ട്. എയര്‍ടെല്ലിന് 1.13കോടിയും. ദേശസാത്കൃത ബാങ്കുകളില്‍ ഇത്രയും വലിയ കടബാധ്യതയുണ്ട്. ഈ പണം അവര്‍ തിരിച്ചടച്ചില്ലെങ്കില്‍ ബാങ്കുകള്‍ തന്നെ പാപ്പരാകും. പത്തായിരം കോടി മാത്രമാണ് ബി.എസ്.എന്‍.എല്ലിന് ലോണായുള്ളത്. ‘

ബി.എസ്.എന്‍.എല്‍ വിപുലീകരിക്കണമെങ്കില്‍ ബാങ്ക് ലോണ്‍ ആവശ്യമുണ്ട്. അതിന് സര്‍ക്കാറിന്റെ അനുമതി പത്രം വേണം. പക്ഷേ സര്‍ക്കാര്‍ അനുമതി പത്രം നല്‍കിയില്ല. നാല് ലക്ഷം കോടിയാണ് മാര്‍ക്കറ്റ് വില അനുസരിച്ച് ബി.എസ്.എന്‍.എല്ലിനെ ആസ്തി. കോര്‍പ്പറേറ്റ് ഓഫീസിന്റേത് ബി.എസ്.എന്‍.എല്ലിന്റെ സ്വന്തം കെട്ടിടമാണ്. ആ ഒരു കെട്ടിടത്തിനു മാത്രം 2500 കോടി വിലയുണ്ട്. ഒരുപാട് ഒഴിച്ചിട്ട ഭൂമിയും ബി.എസ്.എന്‍.എല്ലിനുണ്ട്.

ഈ ഭൂമിവിറ്റ് പണംസ്വരൂപിക്കാമെന്ന നിര്‍ദേശവും ഞങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷേ അതിനും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഒരുലക്ഷം കോടി മൂല്യമുള്ള ഒഴിച്ചിട്ട ഭൂമിയുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.

ഭൂമി ബി.എസ്.എന്‍.എല്ലിന്റെ പേരിലല്ല, ടെലികോം ഡിപ്പാര്‍ട്ടുമെന്റിന്റെ പേരിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് മുമ്പില്‍ യാതൊരു വഴിയുമില്ലാത്ത അവസ്ഥയാണ്. ‘ അദ്ദേഹം വിശദീകരിക്കുന്നു.

തൊഴിലാളികളെ നിയമിക്കുന്നില്ല:

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബി.എസ്.എന്‍.എല്ലിലേക്ക് 5000ത്തോളം തൊഴിലാളികളെ മാത്രമാണ് പുതുതായി എടുത്തത്. ലക്ഷക്കണക്കിന് ഒഴിവുകളുണ്ട്. എന്നാല്‍ അവിടേക്ക് കരാര്‍ തൊഴിലാളികളെ നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കറണ്ട് ബില്‍ അടയ്ക്കാന്‍ പണം അനുവദിക്കുന്നില്ല:

രാജ്യമെമ്പാടുമായി ബി.എസ്.എന്‍.എല്ലിന് ഒരു ലക്ഷം ടവറുകളുണ്ട്. തമിഴ്‌നാട്ടില്‍ മാത്രമായി എട്ടായിരത്തിലേറെ ടവറുകളുണ്ട്. 550 ടവറുകള്‍ ഇപ്പോള്‍ ഡിസ്‌കണക്ട് ചെയ്തിരിക്കുകയാണ്. കറണ്ട് ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്നാണിത്. ആകെയുള്ള കറണ്ട് ബില്‍ കൂട്ടിയാല്‍ തന്നെ അത് പത്തുലക്ഷം രൂപയോളമേ വരൂ. പത്തുലക്ഷം രൂപ അടച്ചാല്‍ നമുക്ക് ആ ടവറുകള്‍ പ്രവര്‍ത്തിപ്പിക്കാം.

ടവറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ വാങ്ങാനുള്ള പണവും അവര്‍ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്കുമുമ്പില്‍ ഞങ്ങളുടെ സര്‍വ്വീസ് മോശമാകുന്നു.

We use cookies to give you the best possible experience. Learn more