| Wednesday, 21st February 2024, 9:06 am

ഇസ്രഈലിനെ ബ്രിട്ടൻ പിന്തുണക്കുന്നതിൽ പ്രതിഷേധം; ഭരണകൂടം നൽകിയ പുരസ്‌കാരം മാലിന്യത്തിൽ ഉപേക്ഷിച്ച് ബ്രിട്ടീഷ് ഡിസൈനർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഗസയിലെ യുദ്ധത്തിൽ ഇസ്രഈലിന് ബ്രിട്ടീഷ് സർക്കാർ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് എമ്പയർ കമാൻഡർ ഓഫ് ദി ഓർഡർ (സി.ബി.ഇ) ബഹുമതി പരസ്യമായി ഉപേക്ഷിച്ച് ബ്രിട്ടീഷ് ഡിസൈനർ കാതറിൻ ഹാംനെറ്റ്

‘ബ്രിട്ടീഷുകാരി ആയതിൽ നാണക്കേട് തോന്നുന്നു’ എന്നെഴുതിയ ടി-ഷർട്ട്‌ ധരിച്ച് പുരസ്‌കാരം മാലിന്യകുപ്പയിൽ ഉപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഹാംനെറ്റ് പങ്കുവെച്ചിരുന്നു. ഈ ടി-ഷർട്ട് വാങ്ങുവാനുള്ള വെബ്സൈറ്റ് ലിങ്കും ഹാംനെറ്റ് വീഡിയോയിൽ ചേർത്തിരുന്നു.

‘ഗസയിലെ വംശഹത്യയിലെ നമ്മുടെ രാജ്യത്തിന്റെ പങ്ക് ആലോചിച്ച് ബ്രിട്ടീഷുകാരി എന്നതിൽ എനിക്ക് നാണക്കേടുണ്ട്. പുരസ്കാരവും സുനകും (ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്) സ്റ്റാമറും (ലേബർ പാർട്ടിയുടെ കെയർ സ്റ്റാമർ) അർഹിക്കുന്നത് ഈ കുപ്പത്തൊട്ടിയാണ്.

ഗസയിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പാക്കാതെ നിങ്ങൾ ഒരിക്കലും അവർക്ക് വോട്ട് ചെയ്യില്ലെന്ന് പറയൂ,’ ഹാംനെറ്റ് പറഞ്ഞു.

1979ൽ ആരംഭിച്ച ഹാംനെറ്റിന്റെ പ്രതിഷേധ സൂചകമായ ടി-ഷർട്ടുകൾക്ക് ഏറെ പ്രചാരമുണ്ട്. ‘ജീവിതം തെരഞ്ഞെടുക്കൂ,’ ‘വിദ്യാഭ്യാസം, മിസൈലുകളല്ല,’ ‘ലോകവ്യാപകമായി അണുബോംബ് ഇപ്പോൾ നിരോധിക്കുക’ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

1980കളിൽ പോപ്പ് താരങ്ങളായ മഡോണ, വാം, ക്വീൻ, ജോർജ് മൈക്കൽ തുടങ്ങിയവർ തങ്ങളുടെ സംഗീത വീഡിയോകളിലും പ്രകടനങ്ങളിലും ഹാംനെറ്റ് ഡിസൈൻ ചെയ്ത ടി-ഷർട്ടുകൾ ധരിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങളിൽ യു.കെയുടെ ഇടപെടൽ ഉണ്ടായപ്പോൾ ‘എന്റെ പേരിൽ വേണ്ട’ എന്ന മുദ്രാവാക്യത്തോടെയുള്ള ടി-ഷർട്ടുകൾ അവർ പുറത്തിറക്കിയിരുന്നു.

2010ൽ സി.ബി.ഇ പുരസ്‌കാരം നേടിയപ്പോൾ ‘എന്തൊരു തമാശ, അവസാനം ഞാനും ബഹുമാനിക്കപ്പെടുന്നു’ എന്നായിരുന്നു അവർ ബി.ബി.സിയോട് പറഞ്ഞത്.

ഒക്ടോബറിൽ ഗസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് ബ്രിട്ടനിലെ ആയിരക്കണക്കിന് കലാകാരന്മാർ തുറന്ന കത്തിൽ ഒപ്പുവെച്ചിരുന്നു.

Content Highlight: British artist bins award over government’s Israel backing

We use cookies to give you the best possible experience. Learn more