| Tuesday, 24th August 2021, 4:57 pm

ദേശീയ പതാകയ്ക്ക് മുകളില്‍ ചെങ്കൊടി സ്ഥാപിച്ചിരുന്നെങ്കില്‍ ബി.ജെ.പി വെറുതെയിരിക്കുമായിരുന്നോ? ബൃന്ദാ കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ പതാകയെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

മുസ്‌ലീങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ടാക്രമണം നടത്തുമ്പോഴും ന്യൂനപക്ഷ ഭവനങ്ങള്‍ക്ക് തീയിടുമ്പോഴും കാവി പതാകകള്‍ക്കൊപ്പം ദേശീയ പതാകയും കൊണ്ടുപോയി ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷം ദേശീയവാദ പ്രവൃത്തികളാണെന്ന് ആര്‍.എസ്.എസ് അവകാശപ്പെടുകയാണെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു.

ആര്‍.എസ്.എസ് വിദ്വേഷം ഉളവാക്കുന്ന ശാഖകളില്‍ പരിശീലനം നേടിയ ബി.ജെ.പി നേതാക്കള്‍ക്ക് അവരുടെ പാര്‍ട്ടി പതാക കൊണ്ട് ദേശീയ പതാക മറയ്ക്കുന്ന പ്രവൃത്തി അസാധാരണമായിരിക്കില്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

അന്തരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ ഭൗതികദേഹത്തിന് മുകളില്‍ പുതപ്പിച്ച ദേശീയ പതാകയ്ക്ക് മുകളിലായി ബി.ജെ.പിയുടെ പതാക പുതപ്പിച്ച സംഭവം വിവാദമാകുന്ന പശ്ചാത്തലാണ് ബൃന്ദാ കാരാട്ടിന്റെ പ്രതികരണം.

ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരെ എന്തെങ്കിലും കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടോ എന്നും ബൃന്ദാ കാരാട്ട് ചോദിച്ചു.

മറ്റേതെങ്കിലും പാര്‍ട്ടിയാണ് അറിയാതെ ഇത്തരമൊരു നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെങ്കിലും ദേശീയ പതാകയ്ക്ക് മുകളില്‍ ചെങ്കൊടിയോ മറ്റേതെങ്കിലും പാര്‍ട്ടിയുടെ പതാകയോ സ്ഥാപിക്കുകയോ ചെയ്തിരുന്നെങ്കിലും ബി.ജെ.പി വലിയ കോലാഹലം ഉണ്ടാക്കുമായിരുന്നില്ലെയെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു.

2020 ലെ ദല്‍ഹി കലാപ സമയത്ത്, കലാപത്തിലേക്ക് വഴിവെച്ച കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിനിടെ ഗോലി മാരോ വിളിച്ച ബി.ജെ.പിക്കാര്‍ ദേശീയപതാകയും വീശിയിരുന്നെന്നും അവര്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള പ്രവൃത്തികളില്‍ ദേശീയ പതാക പോലുള്ള ദേശീയ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

ദേശീയ മതേതര ചിഹ്നങ്ങളെ അപമാനിക്കുന്ന ബി.ജെ.പിയുടെ ഓരോ നീക്കവും എതിര്‍ക്കപ്പെടേണ്ടതാണെന്നും ബൃന്ദാ കാരട്ട് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:   Brinda Karat against BJP

We use cookies to give you the best possible experience. Learn more