| Thursday, 24th September 2020, 8:21 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഞങ്ങളെ ഇന്ത്യാ വിരുദ്ധരാക്കുന്നു, ഇത് ചാര്‍ജ്ഷീറ്റല്ല, ചീറ്റ്ഷീറ്റാണ്: ബൃന്ദാ കാരാട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപന്വേഷണത്തില്‍ പൊലീസ് സ്വീകരിക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെയാണ് ബൃന്ദ കാരാട്ട് രംഗത്തെത്തിയിരിക്കുന്നത്. കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത് ചാര്‍ജ് ഷീറ്റല്ല മറിച്ച് ചീറ്റ് ഷീറ്റാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു പ്രതികരണം.

ഇത് ഒരു കുറ്റപത്രമല്ല, ഇതൊരു ചീറ്റ്ഷീറ്റാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ദല്‍ഹി പൊലീസ് മുഖേന ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കുകയാണ്,” ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

കപില്‍ മിശ്രയെപ്പോലുള്ള വര്‍ഗീയ അക്രമത്തിന് യഥാര്‍ത്ഥത്തില്‍ ഉത്തരവാദികളായവരെ ഇതേ ചീറ്റ്ഷീറ്റില്‍ ‘വിസില്‍ ബ്ലോവര്‍’മാരായി കണക്കാക്കുന്നു. പൗരത്വ ഭേഗദതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഞങ്ങളെ ഇന്ത്യ വിരുദ്ധര്‍, ഭരണഘടനാ വിരുദ്ധര്‍ എന്ന് വിളിക്കുന്നു. ഞങ്ങള്‍ക്കെതിരെ കുറ്റം ചുമത്തുന്നു, അതിനാല്‍ ഇത് ആളുകളെ വഞ്ചിക്കുകയാണ്, ”അവര്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി കലാപക്കേസിലെ കുറ്റപത്രത്തില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ന്റെയും സി.പി.ഐ എം.എല്‍ നേതാവ് കവിതാ കൃഷ്ണന്റെ പേരും ദല്‍ഹി പൊലീസ് ഉള്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്ക് പുറമെ വിദ്യാര്‍ത്ഥി നേതാവ് കവാള്‍ പ്രീത് കൗറിന്റെയും ശാസ്ത്രജ്ഞന്‍ ഗൗഹര്‍ റാസ എന്നിവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സി.പി.ഐ നേതാവായ ആനി രാജ, സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: CPI(M) politburo member Brinda Karat on Thursday said that Delhi police has also named her in the north-east Delhi violence case in the chargesheet, which according to her is a “cheatsheet”.

We use cookies to give you the best possible experience. Learn more