| Sunday, 31st July 2022, 11:30 am

മസ്ജിദില്‍ പിതാവിനൊപ്പം നിക്കാഹിനെത്തി വധുവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിക്കാഹിന് പിതാവിനൊപ്പം മസ്ജിദിലെത്തി വധുവും. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. സാധാരണഗതിയില്‍ നിക്കാഹിന് വരനും പിതാവുമായിരിക്കും മസ്ജിദിലുണ്ടാകുക.

ഇസ്‌ലാമിക വിശ്വാസപ്രകാരം മസ്ജിദില്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതിയില്ല.

കുറ്റ്യാടിയിലെ പാലേരി പാറക്കടവ് ജുമാമസ്ജിദിലായിരുന്നു ഈ വെറൈറ്റി നിക്കാഹ് നടന്നത്. കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് നിക്കാഹ് കര്‍മ്മത്തിന് പിതാവിനൊപ്പം മസ്ജിദിലെത്തിയത്.

വീട്ടില്‍ നിന്ന് ബന്ധുക്കള്‍ക്കൊപ്പം എത്തിയ ദലീലയ്ക്ക് മസ്ജിദില്‍ തന്നെ ഇരിപ്പിടവും ഒരുക്കിയിരുന്നു.

വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമാണ് ദലീലയുടെ വരന്‍. മസ്ജിദില്‍ നിന്ന് തന്നെയാണ് ഫഹദില്‍ നിന്നും ദലീല മഹര്‍ ഏറ്റുവാങ്ങിയതും.

മുതിര്‍ന്ന പണ്ഡിതരോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നും ഇവരില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് വധുവിന് മസ്ജിദില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ഇതേ മഹല്ലില്‍ തന്നെ വെച്ചു നടന്ന നിക്കാഹിനും വധു പങ്കെടുത്തിരുന്നു.

Content Highlight: Bride attended the Nikah ceremony held in Masjid along with groom and her family

Latest Stories

We use cookies to give you the best possible experience. Learn more