ലോകകപ്പില്‍ അഫ്ഗാനിസ്ഥാനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ആ ഇതിഹാസ താരം മാത്രം; കറുത്ത കുതിരകളാകുമോ അഫ്ഗാന്‍ സിംഹങ്ങള്‍
T20 world cup
ലോകകപ്പില്‍ അഫ്ഗാനിസ്ഥാനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ആ ഇതിഹാസ താരം മാത്രം; കറുത്ത കുതിരകളാകുമോ അഫ്ഗാന്‍ സിംഹങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th May 2024, 4:35 pm

 

ജൂണ്‍ രണ്ടിന് ക്രിക്കറ്റ് ലോകമൊന്നാകെ വെസ്റ്റ് ഇന്‍ഡീസിലേക്കും അമേരിക്കയിലേക്കുമായി ചുരുങ്ങുകയാണ്. ടി-20 ലോകകപ്പിന്റെ ആവേശവും അലയൊലികളും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

ഈ ലോകകപ്പില്‍ കിരീടമുയര്‍ത്താന്‍ സാധ്യതകള്‍ കല്‍പിക്കുന്ന ടീമിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ക്രിക്കറ്റ് അനലിസ്റ്റുകളും മുന്‍ താരങ്ങളുമെല്ലാം തങ്ങളുടെ ഫേവറിറ്റുകളെ പ്രഖ്യാപിച്ചുകഴിഞ്ഞു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എക്‌സ്‌പേര്‍ട്ട് പാനലില്‍ നടന്ന ചര്‍ച്ചയില്‍ ഈ വരുന്ന ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയും മുന്‍ സൂപ്പര്‍ താരങ്ങളുമെല്ലാം സംസാരിച്ചിരുന്നു.

ലാറക്ക് പുറമെ അംബാട്ടി റായിഡു, സുനില്‍ ഗവാസ്‌കര്‍, പോള്‍ കോളിങ്‌വുഡ്, ക്രിസ് മോറിസ്, മാത്യു ഹെയ്ഡന്‍, ആരോണ്‍ ഫിഞ്ച്, മുഹമ്മദ് കൈഫ്, ടോം മൂഡി, എസ്. ശ്രീശാന്ത് എന്നിവരാണ് തങ്ങളുടെ സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

ഇവരില്‍ എല്ലാവരും ഒരുപോലെ ഇന്ത്യ ആദ്യ നാലിലെത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ, ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്, ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക എന്നിവരെയും ഇവര്‍ ആദ്യ നാലിലെത്തുന്ന ടീമുകളായി തെരഞ്ഞെടുത്തിട്ടുണ്ട്.

എന്നാല്‍ ഇവരില്‍ ബ്രയാന്‍ ലാറ മാത്രമാണ് വരാനിരിക്കുന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ പ്രവേശിക്കുമെന്ന് അഭിപ്രായപ്പെട്ടത്. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കൊപ്പമാണ് ലാറ അഫ്ഗാനെയും ലോകകപ്പിന്റെ സെമി ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഓരോ താരങ്ങളുടെയും സെമി ഫൈനലസ്റ്റുകള്‍

ബ്രയാന്‍ ലാറ – ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍.

അംബാട്ടി റായിഡു -ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക.

പോള്‍ കോളിങ്‌വുഡ് – ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്.

സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്

ക്രിസ് മോറിസ് – ഇന്ത്യ, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ.

മാത്യു ഹെയ്ഡന്‍ – ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക.

ആരോണ്‍ ഫിഞ്ച് – ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്.

മുഹമ്മദ് കൈഫ് – ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍.

ടോം മൂഡി – ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക.

എസ്. ശ്രീശാന്ത് – ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍.

 

ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്

ഗുലാബ്ദീന്‍ നയീബ്, ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ്, കരീം ജന്നത്, മുഹമ്മദ് നബി, നന്‍ഗേലിയ ഖരോട്ടെ, മുഹമ്മദ് ഇസ്ഹാഖ് (വിക്കറ്റ് കീപ്പര്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഫരീദ് അഹമ്മദ്, ഫസലാഖ് ഫാറൂഖി, മുജീബ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍).

ലോകകപ്പിന് മുമ്പ് ഒമാനെതിരെയും സ്‌കോട്‌ലാന്‍ഡിനെതിരെയും അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരങ്ങള്‍ കളിക്കും.

ജൂണ്‍ നാലിനാണ് ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ മത്സരം. ആഫ്രിക്കന്‍ ക്വാളിഫയര്‍ വിജയിച്ചെത്തിയ ഉഗാണ്ടയാണ് എതിരാളികള്‍.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 4 vs ഉഗാണ്ട – പ്രൊവിഡന്‍സ് സ്റ്റേഡിയം.

ജൂണ്‍ 8 vs ന്യൂസിലാന്‍ഡ് – പ്രൊവിഡന്‍സ് സ്റ്റേഡിയം.

ജൂണ്‍ 14 vs പപ്പുവാ ന്യൂ ഗിനിയ – ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി.

ജൂണ്‍ 18 vs വെസ്റ്റ് ഇന്‍ഡീസ് – ഡാരന്‍ സമ്മി ക്രിക്കറ്റ് ഗ്രൗണ്ട്.

 

Content highlight: Brian Lara selects Afghanistan as semi finalists of T20 World Cup